സഹോദരിയെ കൊന്ന് കുഴിച്ചു മൂടിയ കേസ്; ചുറ്റികയും ആഭരണങ്ങളും കണ്ടെടുത്തു

ആലപ്പുഴ പൂങ്കാവിൽ സഹോദരൻ സഹോദരിയെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും റോസമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും കണ്ടെടുത്തു. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ സഹോദരൻ ബെന്നി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. തെളിവെടുപ്പിനു ശേഷം പ്രതി ബെന്നിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു 

ബുധനാഴ്ച വൈകുന്നേരം മുതലാണ് റോസമ്മയെ കാണാതായത്. സഹോദരൻ ബെന്നിയുമായുണ്ടായ വഴക്കിനിടെ റോസമ്മയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു . തുടർന്ന് വീടിനു പിന്നിൽ മൃതദേഹം കുഴിച്ചുമൂടി.ബന്ധുവും മുൻ പഞ്ചായത്ത് അംഗവുമായ സുജ അനിൽ അന്വേഷിച്ചപ്പോൾ കണ്ടില്ല എന്ന് ആദ്യം പറഞ്ഞ ബെന്നി പിന്നീട് റോസമ്മയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൃതദേഹം പുറത്തെടുത്തു.പ്രതി ബെന്നിയെ രാവിലെ കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. 

വീടിനു പിന്നിൽ ബെന്നി കാണിച്ചു കൊടുത്ത സ്ഥലത്ത് നിന്നാണ് ചുറ്റിക കണ്ടെത്തിയത്. റോസമ്മയുടെ ശരീരത്തിലുണ്ടായിരു ന്ന ആഭരണങ്ങളും കണ്ടെടുത്തു. വീടിനു സമീപം കുഴിച്ചിട്ട നിലയിൽ ആയിരുന്നു ആഭരണങ്ങൾ. മൃതദേഹം കുഴിവെട്ടി മൂടാൻ ഉപയോഗിച്ച മൺവെട്ടിയും കണ്ടെത്തി. റോസമ്മ പുനർവിവാഹം ചെയ്യുന്നതിൽ സഹോദരൻ ബെന്നിക്ക് എതിർപ്പുണ്ടായിരുന്നു. ബെന്നിയുടെ മരിച്ചു പോയ ഭാര്യയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതും കൊലയ്ക്ക് കാരണമായി .പ്രതി ബെന്നിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Poonkavu murder case; weapon and ornaments found