ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണം; ദുരൂഹത തുടരുന്നു

ഡല്‍ഹി പാണ്ഡവ് നഗറില്‍ ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കുട്ടികളുടെ മൃതദേഹങ്ങളും റയില്‍വേ ട്രാക്കില്‍നിന്നാണ് പിതാവിന്‍റെ മൃതദേഹവും കണ്ടെത്തിയത്. കുട്ടികളുടെ അമ്മയുടെ നില അതീവ ഗുരുതരമാണ്

ഇന്നലെ ഉച്ചയ്ക്കാണ് കിഴക്കന്‍ ഡല്‍ഹിയിലെ ശശി ഗാർഡന് സമീപത്തെ വാടക വീട് അടച്ചിട്ടിരിക്കുകയാണെന്നും ഗൃഹനാഥനായ ശ്യാംജിയെ കാണാനില്ലെന്നും ബന്ധു പൊലീസില്‍ പരാതി നല്‍കിയത്. പരിശോധനയ്ക്കെത്തിയ പൊലീസ് വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ടു. എന്നാല്‍ വീടിനകത്തുനിന്ന് മൃതദേഹങ്ങള്‍ അഴുകിയ ദുര്‍ഗന്ധം വമിച്ചതോടെ പൊലീസ് വാതില്‍ തകര്‍ത്ത് അകത്തുകയറി. 

വീടിന്‍റെ ഒരുമുറിയില്‍ മരിച്ച് കിടക്കുന്ന രണ്ട് കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. ശ്യാജിയുടെയും ഭാര്യ ഷന്നോയുടെയും പതിനഞ്ച് വയസ്സുള്ള ആണ്‍കുട്ടിയും ഒന്‍പതുകാരി പെണ്‍കുട്ടിയുമാണ് മരിച്ചത്. കഴുത്തില്‍ കുരുക്കിട്ട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. ഞെട്ടല്‍ മാറും മുന്‍പേ വീടിന്‍റെ മറ്റൊരു മുറിയില്‍ ഷന്നോയെയും കണ്ടെത്തുന്നു. ദേഹമാസകലം പരുക്കേറ്റ നിലയിലുള്ള ഷന്നോയെ പൊലീസ് ഉടനടി ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ മൃതദേഹങ്ങള്‍ക്ക് ഒന്നരദിവസത്തെ പഴക്കമുണ്ട്.

delhi family death