കൊല്ലം ഒായൂരില്‍ ആറുവയസുകാരിയെ തട്ടിെയടുത്ത കേസിലെ മൂന്നാംപ്രതി അനുപമ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. റിമാന്‍ഡിലായതിന് ശേഷം പ്രതികളിലൊരാള്‍ ഇതാദ്യമായാണ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്.
പഠനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മൂന്നാംപ്രതിയായ പി അനുപമ അഭിഭാഷകന്‍ മുഖേന കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി ഒന്നില്‍ ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞവര്‍ഷം നവംബര്‍ ഇരുപത്തിയേഴിനാണ് ഒായൂര്‍ ഒാട്ടുമലയില്‍ നിന്ന് ആറുവയസുകാരിയെ പ്രതിയും പ്രതിയുടെ അച്ഛനും അമ്മയും ചേര്‍ന്ന് തട്ടിയെടുത്തത്. ഇരുപത്തിയൊന്നു വയസുളള പി അനുപമ, അനുപമയുടെ അച്ഛന്‍ കെ.ആര്‍.പത്മകുമാര്‍, അമ്മ എംആര്‍ അനിതകുമാരി എന്നിവര്‍ ജയിലിലാണ്.
ഡിസംബര്‍ രണ്ടിനാണ് പ്രതികള്‍ അറസ്റ്റിലായത്. സാമ്പത്തിക ബാധ്യത തീർക്കാൻ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യത്തിനായി കുട്ടിയെ തടവിൽ പാർപ്പിച്ചെന്നാണ് കേസ്. ആറുവയസുകാരിയുടെ സഹോദരനാണ് കേസിലെ പ്രധാന ദൃക്‌സാക്ഷി. പൂയപ്പളളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽ പാർപ്പിക്കുക. മുറിവേൽപിക്കുക, ഗൂഢാലോചന, തെളിവു നശിപ്പിക്കുക എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Anupama seeks bail in child abduction case