പെൺസുഹൃത്തിനെയും മകനെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

അടൂരിൽ പെൺസുഹൃത്തിനെയും  മകനെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച യുവാവ്  അറസ്റ്റിൽ.  അടുപ്പത്തിലായിരുന്ന ഇരുവരും അകന്നതിനെ തുടർന്നായിരുന്നു കേസും ആക്രമണവും. രണ്ടു മാസംമുമ്പ് ഈ യുവതിയെ കാണണം എന്ന് ആവശ്യപ്പെട്ട് പ്രതി വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

പറക്കോട് സ്വദേശി രതീഷ് ആണ് പിടിയിലായത്. ആക്രമണക്കേസിൽ രതീഷിന്റെ ഭാര്യയും പ്രതിയാണ് . കേസുകൊടുത്ത് ജയിലിൽ ആക്കി എന്ന വിരോധത്തിൽ ആയിരുന്നു തീകൊളുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആക്രമണം. ഞായറാഴ്ച രതീഷും ഭാര്യയും കൂടിയെത്തി യുവതിയെ മർദ്ദിച്ചു. രാത്രി എട്ടുമണിയോടെ രതീഷ് പെട്രോളുമായി എത്തി യുവതിയുടെയും മകന്റെയും ദേഹത്ത് ഒഴിച്ചു. ഇവർ പെട്ടെന്ന് ഓടി വീടിനകത്ത് കയറിയാണ് രക്ഷപ്പെട്ടത്. 

കഴിഞ്ഞ ഫെബ്രുവരി 24ന്  ഈ പെൺ സുഹൃത്തിനെ കാണണം എന്ന് ആവശ്യപ്പെട്ട് വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളാണ് രതീഷ്. പെട്രോളുമായാണ് അന്ന് ടവറിൽ കയറിയത്. മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതിയും മുടങ്ങി. അന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞിട്ടും കേൾക്കാതിരുന്ന രതീഷ് യുവതിയെത്തി അഭ്യർത്ഥിച്ചതോടെയാണ് താഴെയിറങ്ങിയത്. 

murder attempt man held