വീട്ടമ്മ‌യ്‌ക്കെതിരെ ലൈംഗിക അതിക്രമം; പ്രതിക്ക് ആറുവര്‍ഷം കഠിനതടവ്

പട്ടികജാതിക്കാരിയായ വീട്ടമ്മയ്ക്കെതിരെയുണ്ടായ ലൈംഗിക അതിക്രമത്തില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും തൊണ്ണൂറായിരം രൂപയും പിഴ ശിക്ഷ.  പാലക്കാട് മണ്ണാര്‍ക്കാട് എലുമ്പുലാശ്ശേരി സ്വദേശി ഷെരീഫിനെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 

2022 ജൂലൈയിലാണ് അതിക്രമമുണ്ടായത്. പേഴുംപട്ടയില്‍ റബര്‍തോട്ടത്തില്‍ ആടിനെ കെട്ടാനായി എത്തിയപ്പോഴാണ് വീട്ടമ്മയെ പ്രതി കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചത്. ഇവരുടെ പരാതിയില്‍ അന്നത്തെ മണ്ണാര്‍ക്കാട് ഡിവൈ.എസ്.പിയായിരുന്ന വി.എ.കൃഷ്ണദാസാണ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികോദ്ദേശത്തോടെ കയറിപ്പിടിക്കല്‍, പട്ടികജാതിക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് അപമാനിക്കാന്‍ ശ്രമിക്കല്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി. പിഴത്തുകയില്‍ നിന്നും ഇരുപതിനായിരം രൂപ പരാതിക്കാരിയായ വീട്ടമ്മയ്ക്ക് നല്‍കാനും ഉത്തരവായി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.ജയന്‍ ഹാജരായി. 

Assaulting case accused gets six years rigorous imprisonment