അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഗോവയിലാണ് സംഭവം. മുരാരി കുമാര്‍, ഉപനേഷ് കുമാര്‍ എന്നിവരെയാണ് വാസ്‌കോ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞദിവസമാണ് വാസ്‌കോയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായി. തുടര്‍ന്ന് സ്ഥലത്തെ കെട്ടിടനിര്‍മാണ തൊഴിലാളികളായ ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവരില്‍നിന്നാണ് പ്രതികളായ രണ്ടുപേരെ തിരിച്ചറിഞ്ഞത്.
പ്രതികൾ നേരത്തെ കുട്ടിയുടെ അമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് യുവതിയുടെ ഭര്‍ത്താവ് സംഭവ സ്ഥലത്തെത്തിയതോടെ പ്രതികള്‍ രക്ഷപ്പെട്ടു. ഇതോടെയാണ് ഇവരുടെ അഞ്ചുവയസ്സുള്ള മകളെ ഉപദ്രവിക്കാനായി പ്രതികള്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതികള്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍വെച്ച് കുട്ടിയെ പീഡിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വാസ്‌കോയിലെ കോടതിയില്‍ ഹാജരാക്കിയ രണ്ടുപ്രതികളെയും അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.