ബന്ധത്തില്‍ നിന്ന് അകന്നു; കാമുകിയുടെ മക്കളെ തലയ്ക്കടിച്ചു കൊന്ന് യുവാവ്

കാമുകിയുടെ മക്കളെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയില്‍ നല്ലംപള്ളിയിലാണ് സംഭവം. വനപ്രദേശത്തോടുചേര്‍ന്ന് മുണ്ടസ്പുരവാടയിലാണ് കൊലപാതകം നടന്നത്. പ്രതി ട്രക്ക് ഡ്രൈവറായ മുപ്പത്തിയാറുകാരന്‍ വെങ്കടേശന്‍ പൊലീസ് പിടിയിലായി. പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാള്‍ ആത്മഹത്യാശ്രമവും നടത്തി. റെയില്‍വേ ഇലക്ട്രിക് ലൈനില്‍ പിടിച്ച വെങ്കടേശന് വൈദ്യുതാഘാതമേറ്റു. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ ചികിത്സയിലാണ്.

അവിവാഹിതനായ വെങ്കടേശനും അയല്‍വാസിയായിരുന്ന പ്രിയയും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു പ്രിയ താമസിച്ചിരുന്നത്. കുറച്ചുനാളുകളായി വെങ്കടേശനുമായി പ്രിയ അകന്നു. ഇതോടെയാണ് ഇയാള്‍ പ്രിയയും ഭര്‍ത്താവും വീട്ടിലില്ലാതിരുന്ന സമയത്ത് മക്കളെ കൊലപ്പെടുത്തിയത്. 

മൂന്നു വയസ്സുകാരന്‍ ദര്‍ശന്‍, ആറുവയസ്സുകാരന്‍ യശ്വന്ത് എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രിയ തന്നില്‍ നിന്നും അകലാന്‍ കാരണം മക്കളാണെന്ന് കരുതിയാണ് പ്രതി കുറ്റം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ വെങ്കടേശന്‍ ദര്‍ശനെയും യശ്വന്തിനെയും സമീപത്തുള്ള വനപ്രദേശത്തേക്ക് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് കല്ലുകൊണ്ട് ഇരുവരുടെയും തലയ്ക്കടിക്കുകയായിരുന്നു. 

തിരിച്ച് താമസ സ്ഥലത്തെത്തിയ പ്രതി കുട്ടികളെ ഉത്തരേന്ത്യക്കാരായ ചിലര്‍ തട്ടിക്കൊണ്ടുപോയെന്ന് അയല്‍വാസികളെ അറിയിച്ചു. തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തിരച്ചില്‍ ഇരുവരെയും ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദര്‍ശന്‍ സംഭവസ്ഥത്ത് തന്നെ മരിച്ചിരുന്നു. യശ്വന്ത് ആശുപത്രിയില്‍ വച്ചും. പൊലീസ് അന്വേഷണത്തില്‍ വെങ്കടേശനെ സംശയം തോന്നുകയും പ്രതിയെ സംഭവം നടന്ന ഏപ്രില്‍ 11ന് തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി മടങ്ങും വഴിയാണ് ആത്മഹത്യാശ്രമം നടന്നത്. 

Man kidnaps ex-lover’s 2 sons, bludgeons them to death.