വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി; പ്രതിക്ക് 23 വര്‍ഷം കഠിനതടവ്

സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത്തിമൂന്ന് വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശി അൻസലിനെയാണ് പെരുമ്പാവൂർ അതിവേഗ കോടതി ശിക്ഷിച്ചത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയശേഷം പീഡിപ്പിച്ച കേസിലാണ് പെരുമ്പാവൂർ അതിവേഗ കോടതി ജഡ്ജി ദിനേശ്.എം.പിള്ള  ശിക്ഷ വിധിച്ചത്. 2022 ജൂലൈയിൽ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സമൂഹമാധ്യമം വഴി പെൺകുട്ടിയെ പരിചയപ്പെട്ട പ്രതി, കൂടുതൽ അടുപ്പം സ്ഥാപിച്ച്  പെൺകുട്ടിയുടെ  നഗ്നചിത്രങ്ങൾ വാട്സ്ആപ്പ് വഴി അയച്ചു വാങ്ങി. 

പിന്നീട് ഇതേ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി. ഇയാളുടെ മൊബൈലിൽ നിന്ന് പെൺകുട്ടിയുടെ ചിത്രങ്ങൾ കണ്ടെടുത്തു. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇരുപത്തിമൂന്ന് വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

23 years rigorous imprisonment in POCSO case