അമാവാസിയില്‍‌ കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്നു; കൊലപാതകം നരബലിക്കായി

ഹൈദരാബാദിൽ അമാവാസി ദിനത്തിലെ  കുട്ടിയുടെ കൊലപാതകം നരബലിയെന്ന് ആരോപണം. ഇമ്രാൻ എന്ന ട്രാൻസ്ജൻഡർ വ്യക്തിയാണ് എട്ടുവയസ്സുകാരനെ  കെട്ടിയിട്ട് ബക്കറ്റിൽ മുക്കിക്കൊന്നത്. കുട്ടിയുടെ ശരീരം ബക്കറ്റിൽ അടച്ച നിലയിൽ കാനയിൽ നിന്ന് ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഹൈദരാബാദ് സനാദനഗർ സ്വദേശിയായ എട്ടുവയസ്സുകാരനെ ഇന്നലെ വൈകിട്ടാണ് കാണാതാവുന്നത്. നോമ്പ് എടുത്ത് അവശനായ  അയൽവാസി ഇമ്രാൻ എന്ന ട്രാൻസ്ജെൻഡർ  വ്യക്തിക്ക് ഒ.ആർ.എസ് വാങ്ങി നൽകാൻ പോയതായിരുന്നു കുട്ടി. രാത്രിയായിട്ടും മടങ്ങി വരാതായതോടെ വീട്ടുകാർ സിസിടിവി  പരിശോധിച്ചു. ദൃശ്യങ്ങളിൽ ഇമ്രാൻ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ എന്തോ ചാക്കിൽ പൊതിഞ്ഞു കൊണ്ടുപോകുന്നത് കണ്ടൂ. കുട്ടിയുടെ പിതാവുമായി സാമ്പത്തിക തർക്കമുള്ള ഇമ്രാന്റെ വീട്ടിൽ ബന്ധുക്കളെത്തി പരിശോധിച്ചപ്പോൾ ദുർമന്ത്രവാദമെന്ന് തോന്നിക്കുന്ന രീതിയിലുള്ള കാഴ്ചകളാണ് കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകി. അതിനിടെ ഇന്ന് രാവിലെ പ്രദേശത്തെ കനായിൽ നിന്ന് ബക്കറ്റിൽ അടച്ച്, ചാക്കിൽ പൊതിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 

ഒആർഎസ് ലായനി വാങ്ങിക്കൊണ്ടുവന്ന കുട്ടിയെ ഇമ്രാൻ പിടികൂടി കയ്യും കാലും കെട്ടിയിട്ടു. ശേഷം ഒരു ബക്കറ്റിൽ വെള്ളമെടുത്ത് കുട്ടിയുടെ തല അതിലുമുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് അതേ ബക്കറ്റിൽ തന്നെ കുട്ടിയെ കിടത്തി. ചാക്കിൽ പൊതിഞ്ഞ് ഓട്ടോയിൽ കൊണ്ടുപോയി അടുത്തുള്ള കാനായിൽ തള്ളി.  അമാവാസി ദിനമായ ഇന്നലെ നടന്ന കൊലപാതകം നരബലിയാണെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. കൊലപാതകം നടത്തിയ ഇമ്രാനും ഇയാളെ സഹായിച്ച നാല് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.  സ്ഥലം സന്ദർശിച്ച മന്ത്രി ശ്രീനിവാസ് യാദവ് കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തുമെന്ന് അറിയിച്ചു.

Body of missing boy in Hyderabad found in bucket, police refute ‘human sacrifice’