പത്തനംതിട്ട പെരുനാട്ടിൽ സിപിഎം പ്രവർത്തകൻ ആത്മഹത്യ ചെയ്ത് രണ്ട് മാസമായിട്ടും പൊലീസ് അന്വേഷണം എവിടെയുമെത്തിയില്ലെന്ന പരാതിയുമായി ബന്ധുക്കൾ. ബാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ പേരുണ്ടായിരുന്ന സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയാറായിട്ടില്ലെന്നാണ് ബാബുവിന്റെ ഭാര്യയുടെ പരാതി. കഴിഞ്ഞ സെപ്റ്റംബർ 25നാണ് പെരുനാട് സ്വദേശി എം.എസ് ബാബു ആത്മഹത്യ ചെയ്തത്. സി.പി.എം ജില്ലാകമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമാ റുമായ പി.എസ് മോഹനൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ കെ തോമസ്, പഞ്ചായത്ത് അംഗം ശ്യാം എന്നിവരുടെ പേരെഴുതിവച്ചശേഷമായിരുന്നു ബാബുവിന്റെ ആത്മഹത്യ. വീടിനോട് ചേർന്നുള്ള സ്ഥലത്ത് പഞ്ചായത്ത് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്. എന്നാൽ ഇവരെ ചോദ്യം ചെയ്യാൻപ്പോലും പൊലീസ് ഇതുവരെ തയാറായിട്ടില്ലെന്നാണ് ബാബുവിന്റെ ഭാര്യ കുസുമകുമാരി പറയുന്നത്.
പഞ്ചായത്തിൻ്റെ ആസ്തി റജിസ്റ്ററിൽ വിവാദമായ വെയിറ്റിങ് ഷെഡ് ഉൾപ്പെടുന്നില്ലന്നാണ് ബാബുവിന്റെ ഭാര്യ സമർപ്പിച്ച വിവരാവകാശരേഖയ്ക്ക് മറുപടി ലഭിച്ചത്. വസ്തുവിൽ അതിക്രമിച്ചുകടക്കുന്നതിനെതിരെ മുനിസിഫ് കോടതിയിൽനിന്ന് സ്റ്റേ ഓർഡറും ഹൈക്കോടതിയിൽനിന്ന് പ്രൊട്ടക്ഷൻ ഉത്തരവും വാങ്ങിയിട്ടും പഞ്ചായത്ത് പ്രസിഡന്റ് അസിസ്റ്റന്റ് എൻജിനീയറെ വസ്തു അളക്കാൻ അയച്ചതായും ആരോപണമുണ്ട്. പ്രമുഖ നേതാക്കൾ ആരോപണവിധേയരായ കേസിൽ പൊലീസ് സമ്മർദത്തിലാണെന്നും കുടുംബം ആരോപിക്കുന്നു.
CPM worker family against PolicePathan