ഇടുക്കിയിൽ വീണ്ടും കൊലപാതകം. മൂന്നാറിൽ ആന സഫാരി കേന്ദ്രത്തിലെ പാപ്പാൻ തൃശ്ശൂർ സ്വദേശി വിമലാണ് കൊല്ലപ്പെട്ടത്. കൂടെ ജോലി ചെയ്യുന്ന മറ്റൊരു പാപ്പാൻ തൃശ്ശൂർ സ്വദേശി മണികണ്ഠനാണ് പ്രതി. ആനയെ മാറ്റി കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം. ഇന്ന് രാവിലെയാണ് സംഭവം. കൊല്ലപ്പെട്ട വിമൽ ആന സഫാരി കേന്ദ്രത്തിലെ ഒന്നാം പാപ്പാൻ ആയിരുന്നു. മണികണ്ഠൻ രണ്ടാം പാപ്പാനും. ഒന്നാം പാപ്പാൻ സ്ഥാനത്തിന്റെ പേരിൽ മണികണ്ഠൻ തർക്കിക്കുന്നത് പതിവായിരുന്നു. ഇന്ന് ആനകളെ മാറ്റി കെട്ടുന്നതുമായി ബന്ധപ്പെട്ട് വീണ്ടും തർക്കം ഉണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. മണികണ്ഠൻ വിമലിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചത്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. മണികണ്ഠൻ നേരത്തെയും കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഒരു വർഷം മുൻപാണ് കൊല്ലപ്പെട്ട വിമൽ ആന സഫാരി കേന്ദ്രത്തിൽ ഒന്നാം പാപ്പാനായി എത്തിയത്. മൂന്നുമാസം മുൻപാണ് മണികണ്ഠൻ എത്തുന്നത്. കൊലപാതകത്തിന് ദൃക്സാക്ഷിയായ ആളെയും മണികണ്ഠൻ ആക്രമിക്കാൻ ശ്രമിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.
Murder at Munnar elephant safari park.