ചാരായവുമായി പിടിയിലായ പ്രതിയെ വിട്ടയക്കണം; ഉദ്യോഗസ്ഥരെ തടഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട സീതത്തോട്ടില്‍ ചാരായവുമായി പിടിയിലായ പ്രതിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. മൂന്നാഴ്ചമുന്‍പ് എക്സൈസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയുടെ പിതാവാണ് ചാരായവുമായി പിടിയിലായത്. വിഡിയോ റിപ്പോർട്ട് കാണാം. 

ഗുരുനാഥന്‍ മണ്ണ് സ്വദേശി ഗോപിയാണ് 650 മില്ലി ചാരായവുമായി എക്സൈസിന്‍റെ  പിടിയിലായത്. വീടിന്‍റെ പരിസരത്ത് നിന്ന് 760 ലിറ്റര്‍ കോടയും പിടികൂടി. ഗോപിയുമായി സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍.പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘം എക്സൈസിനെ തടഞ്ഞത്. പ്രസവ രക്ഷയ്ക്ക് തയാറാക്കിയ മരുന്നെന്ന വിചിത്രവാദമാണ് പഞ്ചായത്ത് പ്രസിഡന്‍റുംകൂട്ടാളികളും ഉയര്‍ത്തിയത്. 

ചിറ്റാര്‍ പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ ഒഴിവാക്കിയത്. പ്രസിഡന്‍റിന്‍റെ രോഷം അവിടെയും തീര്‍ന്നില്ല. എക്സൈസ് വാറ്റുകാരെ സഹായിക്കുന്നു എന്നാരോപിച്ച് നാട്ടുകാരേയും കൂട്ടി തിരച്ചിലിനിറങ്ങി. പരിസരങ്ങളില്‍ നിന്നായി 1000 ലീറ്ററോളം കോട പിടികൂടി നശിപ്പിച്ചു. വാറ്റുപകരണങ്ങള്‍ എക്സൈസിന് കൈമാറുന്നതിലും തര്‍ക്കമുണ്ടായി. അറസ്റ്റിലായ ഗോപിയെ റിമാന്‍ഡ് ചെയ്തു. ചാരായവാറ്റിനിടെ എക്സൈസിനെ ആക്രമിച്ച കേസില്‍ നാലാഴ്ചയായിട്ടും ഒരുപ്രതിയെപ്പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സൈനികനടക്കമുള്ള പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും എല്ലാവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.