യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ഭർത്താവിനെ ഭീഷണിപ്പെടുത്തി 5 ലക്ഷം തട്ടിയെടുത്തു

കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ ഹോമിയോ മരുന്നുകട ഉടമ അറസ്റ്റിൽ. ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ–1 എന്ന സ്ഥപാനം നടത്തുന്ന ഇടപ്പള്ളി നോർത്ത് കുന്നുംപുറത്ത് താമരശ്ശേരി വീട്ടിൽ ടി.എൻ.നവാസ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് 10നു യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

2014ൽ നഗരത്തിൽ ജോലി ചെയ്യുമ്പോഴാണ് യുവതി നവാസിനെ പരിചയപ്പെട്ടത്. 2021 ഫെബ്രുവരിയിലാണു നവാസ് ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ–1 എന്ന സ്ഥാപനം ആരംഭിച്ചത്. നവാസിനു ഹോമിയോ മരുന്നുകളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. നവാസിനു ഷോപ് തുടങ്ങാനുള്ള സഹായം ചെയ്തു നൽകിയതു യുവതിയാണ്.

2021 മാർച്ചിൽ ഇടപ്പള്ളി ടോളിലെ തന്റെ ഹോമിയോ ഷോപ്പിൽ സ്റ്റോക്കെടുപ്പിനെന്നു പറഞ്ഞു വിളിച്ചു വരുത്തിയ യുവതിയെ നവാസ് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചു പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ജൂൺ വരെ പീഡനം തുടർന്നു. പിന്നീട് വഴങ്ങാതിരുന്നപ്പോൾ മർദിക്കുകയും ഭർത്താവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ചോദിച്ചു. ഇതോടെ അഞ്ച് ലക്ഷം രൂപ നൽകി.

നവാസിനു വേണ്ടി മധ്യസ്ഥ ചർച്ചക്കു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മുൻ ഭാരവാഹി ശ്രമിച്ചിരുന്നതായും യുവതി പറയുന്നു. വായ്പയെടുത്താണ് ഭർത്താവ് അഞ്ച് ലക്ഷം രൂപ നൽകിയത്. ബാക്കി പണം നൽകാതിരുന്നപ്പോൾ തന്റെ ബന്ധുക്കളെയും കൂട്ടുകാരെയും വിളിച്ചു തന്നെ അപകീർത്തിപ്പെടുത്തിയെന്നും തന്റെ സ്ഥാപനത്തിനെതിരെ ഉന്നതങ്ങളിൽ വ്യാജ പരാതി നൽകി ദ്രോഹിച്ചതായും പുറത്തിറങ്ങി നടക്കാൻ ഭയമാണെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

English Summary: Homeopathy Medicine Shop Owner Arrested in Rape Case at Kochi