കൊല്ലം മൈനാഗപ്പള്ളിയിൽ തിരുവോണ ദിവസം വീടുകയറി ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍. സ്ത്രീകളെയും വൃക്കരോഗിയെയും ഉള്‍പ്പെടെ ശാസ്താംകോട്ട പൊലീസ് മര്‍ദിച്ചെന്നാണ് ആക്ഷേപം. സ്ത്രീകളുടെ മൊബൈല്‍ഫോണുകളും പൊലീസ് കസ്റ്റഡിയിലാണ്്. എന്നാല്‍ പൊലീസിനെ ആക്രമിച്ചവരെ പിടികൂടുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം.
മൈനാഗപ്പളളി പതിനെട്ടാംവാര്‍ഡ് കടപ്പയില്‍ പഞ്ചായത്ത് മൈതാനത്ത് തിരുവോണദിനത്തിലുണ്ടായ സംഘര്‍ഷമാണ് പൊലീസിനെതിരെയുളള പരാതിക്ക് അടിസ്ഥാനം. പൊലീസിനെ ആക്രമിച്ച ചുവന്ന ഷര്‍ട്ടുകാരനെ പിടിക്കാനിറങ്ങിയ പൊലീസ് ആളുമാറി വീടുകയറി ആക്രമിച്ചെന്നാണ് നാട്ടുകാരുടെ പരാതി. പന്ത്രണ്ടുവയസുകാരനെ പരുക്കേല്‍പ്പിച്ചു. വൃക്കരോഗിയായ അരുണിന്റെ കൈ ഒടിഞ്ഞു.
അരുണിനെ അടിക്കുന്നത് തടഞ്ഞപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരെയും പൊലീസ് നേരിട്ടു. പൊലീസ് അതിക്രമം പകര്‍ത്തുന്നതിനിടെ സ്ത്രീകളുടെ മൊബൈല്‍ഫോണ്‍ പൊലീസ് അന്യായമായി പിടിച്ചെടുത്തു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ മൗനംപാലിക്കുന്നതായും ആക്ഷേപം.
മൂന്നു പൊലീസുകാരെ പരുക്കേല്‍പ്പിച്ചവരെ പിടികൂടുകമാത്രമാണ് ചെയ്തതെന്നും കേസിലെ മറ്റുപ്രതികളെ പിടികൂടുന്നത് തടയാനുള്ള ശ്രമമാണ് പരാതിക്ക് പിന്നിലെന്നുമാണ് പൊലീസിന്റെ വിശദീകരണം. കേസില്‍ നാലുപേര്‍ നേരത്തെ റിമാന്‍ഡിലായിരുന്നു.