പൂ ചോദിച്ചെത്തി; പറിക്കുന്നതിനിടെ പിന്നിൽനിന്ന് ആക്രമിച്ചു; പിന്നെ അരുംകൊല

manorama-murder
SHARE

തിരുവനന്തപുരം : കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി ആദം അലി, മനോരമയുടെ വീട്ടിലെത്തിയത് പൂക്കള്‍ ചോദിച്ച്. മനോരമ പൂക്കള്‍ പറിക്കുന്നതിനിടെ ആദം അലി പിന്നില്‍നിന്ന് കടന്നുപിടിച്ച് ‌കഴുത്തിൽ ഉണ്ടായിരുന്ന മാല പറിക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞപ്പോളാണ് കഴുത്തിൽ കുത്തിയത്. കുത്തേറ്റ മനോരമ നിലവിളക്കാൻ തുടങ്ങി. ശബ്ദം പുറത്തു വരാതിരിക്കാൻ മനോരമയുടെ തന്നെ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. മനോരമ മരിച്ചതോടെ മൃതദേഹം വലിച്ചിഴച്ച് മറ്റൊരു വീടിന്റെ കിണറ്റിൽ ഇടുകയായിരുന്നുവെന്ന് തെളിവെടുപ്പിനിടെ ആദം പൊലീസിനോട് പറഞ്ഞു.

മനോരമയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി സമീപത്തെ ഓടയിൽ നിന്നു കണ്ടെത്തി. ആദം അലിയെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പൊലീസ് ബലം പ്രയോഗിച്ചാണ് ആൾക്കാരെ നിയന്ത്രിച്ചത്.

‌കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ബംഗാൾ കുച്ച് ബിഹാർ സ്വദേശി ആദം അലി (21) കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് ബംഗാളിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെന്നൈയിൽ റെയിൽവേ സുരക്ഷാ സേനയുടെ പിടിയിലായി. ഞായറാഴ്ച ഉച്ചയ്ക്കാണ് മനോരമയെ ആദം അലി കൊലപ്പെടുത്തിയത്.

മനോരമയുടെ വീടിനടുത്ത് നിർമാണം നടക്കുന്ന വീടിന്റെ ജോലിക്കായാണ് ആദം അലി ഉൾപ്പെടെ 5 ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയത്. ഒരു മാസത്തോളം മനോരമയുടെ വീട്ടിൽ വെള്ളമെടുക്കാൻ വന്നിരുന്നതിനാൽ വീടിനെക്കുറിച്ചും താമസക്കാരെക്കുറിച്ചും പ്രതിക്കു കൃത്യമായ ധാരണയുണ്ടായിരുന്നു. മനോരമയുടെ ഭർത്താവ് വർക്കലയിലുള്ള മകളുടെ വീട്ടിൽപോയ സമയത്താണ് വീടിന്റെ പിന്നിൽവച്ച് കൊല നടത്തിയത്. മൃതദേഹം വലിച്ചിഴച്ച് തൊട്ടടുത്തുള്ള സ്ഥലത്തെ കിണറ്റിൽ തള്ളി. മൃതദേഹം പൊങ്ങിവരാതിരിക്കാൻ കാലിൽ ഇഷ്ടിക കെട്ടിയിട്ടിരുന്നു. 

MORE IN Kuttapathram
SHOW MORE