പതിനെട്ടുകാരിയായ കോളജ് വിദ്യാർഥിനിയെ കഴുത്തറുത്തു കൊന്ന യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. 'എന്തുകൊണ്ട് നിനക്കെന്നെ പ്രേമിച്ചുകൂടാ?' എന്നു ചോദിച്ച ശേഷമാണ് ഇരുപതുകാരനായ യുവാവ് ഹീനകൃത്യത്തിനു മുതിർന്നത്. സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ യുവാവിനെ നാസിക് പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ശനിയാഴ്ച വൈകുന്നേരം സുഖ്‌പ്രീത് കൗർ എന്ന യുവതിയെ കൊലപ്പെടുത്തിയശേഷം പ്രതി ശരൺസിങ് സേഥി സ്‌ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. ബിബിഎ വിദ്യാർത്ഥിനിയായ യുവതിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഔറംഗാബാദിലെ ദിയോഗിരി കോളജിനു സമീപമാണ് സംഭവം നടന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് എസ്‌പി സച്ചിൻ പാട്ടീലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഞായറാഴ്ച പ്രതിയെ പിടികൂടിയത്.