വ്യാജ പാസുണ്ടാക്കി വിവിധ ജില്ലകളിൽ നിന്നായി ലാറ്ററൈറ്റ് മണ്ണും വെട്ടുകല്ലും കടത്തിയതിന് മോട്ടോർ വാഹനവകുപ്പിന്റെ നടപടി. പിടികൂടിയ പതിനൊന്ന് ലോറികളിൽ അമിതഭാരം കയറ്റിയതിനും ഡ്രൈവർക്ക് ലൈസൻസ് ഇല്ലാതിരുന്നതും ഉള്‍പ്പെെട നിയമലംഘനം കണക്കിലെടുത്ത് തൊണ്ണൂറ്റി ആറായിരം രൂപ പിഴ ഈടാക്കി. ആറ് വാഹനങ്ങൾ തുടർ നടപടിക്കായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറി.
മണ്ണെടുത്ത സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നത് വ്യാജം. കൊണ്ടുപോകേണ്ട സ്ഥലം അവ്യക്തം. ലോറി ഓടിക്കുന്നയാളിന്റെ കൈയ്യിൽ രേഖയുണ്ടോ എന്ന് ചോദിച്ചാൽ രസീതുണ്ടെന്ന് മറുപടി. പരിശോധിച്ചാൽ മാത്രം കാണിക്കാൻ പേരിനൊരു തട്ടിപ്പ് രേഖ. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ നിരവധി വാഹനങ്ങളുടെ ക്രമക്കേട് തെളിഞ്ഞു. ലൈസൻസില്ലാതെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറും കുടുങ്ങി. തൊണ്ണൂറ്റി ആറായിരം രൂപ പിഴ ഈടാക്കി. പുലർച്ചെ തുടങ്ങിയ പരിശോധന നാല് മണിക്കൂറിലധികം നീണ്ടു.
മണ്ണെടുക്കുന്നതിന് മൈനിങ് ആന്‍ഡ് ജിയോജളി വകുപ്പ് മാനദണ്ഡങ്ങള്‍ പരിശോധിക്കാതെ അനുമതി നല്‍കുന്നതാണ് നിയമലംഘനം കൂടാന്‍ കാരണമെന്നാണ് വിമര്‍ശനം. ഓരോ ലോഡ് കയറ്റിപ്പോകുന്നതിന്റെ വിവരം രേഖപ്പെടുത്താനുള്ള ബുക്ക് പലപ്പോഴും ഉദ്യോഗസ്ഥര്‍ മണ്ണ് ഖനനം ചെയ്യുന്നവര്‍ക്ക് നേരിട്ട് നല്‍കും. ലോഡും പോകേണ്ട സ്ഥലവും വഴികളുമെല്ലാം ഇവര്‍ വ്യാജമായി എഴുതി ചേര്‍ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
പിടികൂടിയ ലാറ്ററൈറ്റ് മണ്ണും വെട്ടുകല്ലും തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. സിമന്റ് നിർമാണത്തിനുള്ള അസംസ്കൃത വസ്തു എന്ന നിലയിൽ. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി ശേഖരിച്ച് പതിവ് കടത്തെന്നാണ് നിഗമനം. മോട്ടോര്‍ വാഹനവകുപ്പ് കൈമാറിയ ഓരോ വാഹനത്തിനും ഒരു ലക്ഷത്തിലധികം രൂപ ജിയോളജി വകുപ്പ് പിഴ ഈടാക്കും. മൂന്ന് മാസം മുൻപ് സമാന രീതിയിൽ ലോഡ് കയറ്റി വന്ന നിരവധി ലോറികൾ സൗത്ത് പൊലീസ് പിടികൂടി പിഴ ചുമത്തിയിരുന്നു.