അനുമതിയില്ലാതെ നടത്തിയ ഡി.ജെ പാര്‍ട്ടിയില്‍ മദ്യം കഴിച്ച യുവാവ് മരിച്ചു; കേസ്

dj-party-death-1
SHARE

ചെന്നൈയില്‍ പ്രമുഖ മാളില്‍ അനുമതിയില്ലാതെ നടത്തിയ ഡി.ജെ. പാര്‍ട്ടിയില്‍ മദ്യം കഴിച്ച യുവാവ് മരിച്ചതിനെ തുടര്‍ന്ന് കേസ്. രാജ്യാന്തര ജോക്കിയായ ബ്രസീല്‍ സ്വദേശി മണ്ട്ര ഗോറയുടെ പാര്‍ട്ടിക്കിടെ പൊലീസും എക്സൈസും നടത്തിയ റെയ്ഡില്‍ 844 കുപ്പി മുന്തിയ മദ്യവും പിടിച്ചെടുത്തു. സംഘാടകര്‍ക്കെതിരെ കേസെടുത്ത പൊലീസ് തിരച്ചില്‍ തുടങ്ങി.

ഡി.ജെ. പ്രേമികളുടെ സിരകളെ തീപിടിപ്പിക്കുന്ന രാജ്യാന്തര ജോക്കിയാണു ബ്രസീലില്‍ നിന്നുള്ള ഡി.ജെ. മണ്ട്ര ഗോറ. ഗോറ ചെന്നൈയിലെത്തുന്നുവെന്നു കാണിച്ചു സമൂഹമാധ്യമങ്ങളില്‍ വന്‍പരസ്യമാണു നല്‍കിയിരുന്നത്. തിരുമംഗലത്തെ വി.ആര്‍.മാളിലെ നാലാം നിലയിലെ ബാറിലായിരുന്നു മദ്യവും പാട്ടും ലഹരിയും വഴിഞ്ഞൊഴുകുന്ന പാര്‍ട്ടി. മദ്യവും ഭക്ഷണവും ഉള്‍പ്പെടെയാണ് ടിക്കറ്റ് നിരക്കെന്നും പരസ്യത്തില്‍ പ്രത്യേകമുണ്ടായിരുന്നു.

നാലരയ്ക്കു തുടങ്ങിയ പരിപാടി പാതി പിന്നിടുന്നതിനു മുന്‍പെ എക്സൈസിനു വിവരം ചോര്‍ന്നുകിട്ടി. ഡി.ജെ. നടത്താനോ മദ്യം വിളമ്പാനോ വേണ്ട അനുമതികള്‍ ബാര്‍ അധികൃതര്‍ എടുത്തിട്ടില്ലെന്നു സ്ഥിരീകരിച്ചു. തിരുമംഗലം പൊലീസും അണ്ണാനഗറിലെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിങ്ങും പാര്‍ട്ടിയിലേക്ക് ഇരച്ചുകയറി റെയ്ഡു നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 900 പേരാണു പാര്‍ട്ടിയിലുണ്ടായിരുന്നത്. മുഴുവന്‍ പേരെയും പുറത്തെത്തിച്ചു പരിശോധിച്ചു. ഇതിനിടയ്ക്കാണു മടിപ്പാക്കം സ്വദേശിയായ 23കാരന്‍ പ്രവീണ്‍ കുഴഞ്ഞുവീണത്. 

അമിതമായി മദ്യം കഴിച്ചതിനെ തുടര്‍ന്ന് ബോധം പോയതാണെന്നു മനസിലാക്കിയ കൂടെയുണ്ടായിരുന്നവര്‍ തിരുമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് രാജീവ്ഗാന്ധി ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഗ്നേഷ് ചിന്നമുത്തുവെന്നയാളാണു മണ്ട്രഗോറയെ ചെന്നൈയിലെത്തിച്ചത്. ഇയാളും സംഘാടകരായിരുന്ന രണ്ടുപേരും ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി. പാര്‍ട്ടിക്കെത്തിയവര്‍ വന്‍തോതില്‍ ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ നിരവധി പേരില്‍ നിന്നു പരിശോധയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണു സൂചന.

MORE IN Kuttapathram
SHOW MORE