വൈക്കത്ത് മകന്‍റെ ക്രൂരമായ മർദനത്തിനിരയായ അമ്മയ്ക്ക് ദാരുണാന്ത്യം. വഴിനിർമാണം തടഞ്ഞതിന്‍റെ വൈരാഗ്യത്തിൽ അമ്മയെ മർദിച്ച മകൻ, അവരെ തോട്ടിൽ ചവിട്ടി താഴ്ത്തി. വൈക്കപ്രയാർ ഒഴുവിൽ മന്ദാകിനിയാണ് മകൻ ബൈജുവിന്‍റെ അക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയെന്നും ആരോപണം. വിഡിയോ റിപ്പോർട്ട് കാണാം.
തുറുവേലിക്കുന്ന് വൈക്കപ്രയാറിലാണ് നാടിനെ നടുക്കിയ സംഭവം. വീട്ടിലേക്കുള്ള ചതുപ്പിൽ വഴിനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് മകൻ സഹകരിക്കാത്തത് ചോദ്യം ചെയ്തതായിരുന്നു മന്ദാകിനി. രാവിലെ ഇത് ചോദിച്ചതിന് പിന്നാലെ ബൈജു അമ്മയ്ക്കെതിരായ അതിക്രമം തുടങ്ങി. ക്രൂരമായ മർദനം തുടർന്നതോടെ നാട്ടുകാർ ഇടപ്പെട്ട് ഉച്ചയോടെ വൈക്കം പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ബൈജുവിനെ താക്കീത് ചെയ്ത് അമ്മയെ ആശുപത്രിയിലാക്കാൻ നിർദേശിച്ച് സ്ഥലംവിട്ടു. പൊലീസ് പോയതിന് പിന്നാലെ വീടിനു സമീപത്തെ ചതുപ്പിലേക്ക് അമ്മയെ തള്ളിയിട്ട ബൈജു ചവിട്ടി താഴ്ത്തി. സമീപത്ത് താമസിക്കുന്ന മൂത്ത മകന്റെ കുട്ടി ഈ കാഴ്ചകണ്ട് നാട്ടുകാർ ഓടിയെത്തി ബൈജുവിനെ പിടിച്ചുമാറ്റുകയായിരുന്നു. മന്ദാകിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
വൈക്കം പൊലീസ് രണ്ടാമതെത്തി വീട്ടിലുണ്ടായിരുന്ന ബൈജുവിനെ കസ്റ്റഡിയിലെടുത്തു. മന്ദാകിനിയും ഇളയമകനായ ബൈജുവുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മൂത്ത മകൻ ബിജു സമീപത്താണ് താമസിക്കുന്നതെങ്കിലും സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. മദ്യപിച്ചെത്തുന്ന ബൈജു അമ്മയെ മർദ്ദിക്കുന്നത് പതിവായിരുന്നു. മന്ദാകിനിക്ക് മർദ്ദനമേറ്റതറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയ പൊലീസ് ബൈജുവിനെ കസ്റ്റഡിയിലെടുക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായെതെന്നാണ് ആക്ഷേപം.