തൃശൂര്‍ മെഡിക്കല്‍ കോളജ് ക്യാംപസിലെ സുരക്ഷാ ജീവനക്കാരന്റെ പുത്തന്‍ സ്കൂട്ടറിന്റെ ടയര്‍ മോഷ്ടിച്ചു. കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.
തൃശൂര്‍ മുളങ്കുന്നത്തുകാവ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ക്യാംപസിനകത്തായിരുന്നു സംഭവം. ജീവനക്കാരുടെ വണ്ടികള്‍ പാര്‍ക് ചെയ്യുന്ന ഭാഗത്തായിരുന്നു മോഷണം. സുരക്ഷാ ജീവനക്കാരന്‍ വടക്കാഞ്ചേരി സ്വദേശി അശോകന്റെ സ്കൂട്ടറും ക്യാംപസില്‍ പാര്‍ക് ചെയ്തിരുന്നു. പുത്തന്‍ സ്കൂട്ടറിന്റെ ടയറാണ് ഊരിയെടുത്തത്. കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ സ്കൂട്ടറിനു സമീപത്ത് എത്തിയപ്പോള്‍ ടയര്‍ കാണാനില്ല. സ്കൂട്ടറിലെ പുറകിലെ ടയര്‍ ഊരിയെടുത്തു കൊണ്ടുപോയതാണെന്ന് മനസിലായി. ഉടനെ, മെഡിക്കല്‍ കോളജ് പൊലീസിന് പരാതി നല്‍കി. നിരീക്ഷണ കാമറകള്‍ പരിശോധിച്ചപ്പോള്‍ കള്ളന്റെ ദൃശ്യങ്ങളും കിട്ടി. മോഷ്ടിച്ച ടയറുമായി കള്ളന്‍ നടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങള്‍.
മെഡിക്കല്‍ കോളജ് ക്യാംപസില്‍ വന്‍തോതില്‍ സുരക്ഷ ഒരുക്കിയിരുന്നു. പ്രത്യേകിച്ച്, കോവിഡ് കാലമായതിനാല്‍ കര്‍ശന നിരീക്ഷണത്തിലാണ് ക്യാംപസ്. ഇതിനിടെയാണ്, സുരക്ഷാ ജീവനക്കാരന്റെ തന്നെ സ്കൂട്ടറിന്റെ ടയര്‍ മോഷ്ടിച്ചത്. മോഷ്ടാവിനെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.