പാലക്കാട് മണ്ണാർക്കാട്ട് വാഹനപരിശോധനയ്ക്കിടെ പൊലീസ് വാഹനത്തെ ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇടക്കുറുശ്ശി സ്വദേശി രതീഷിനെയാണ് മണ്ണാർക്കാട് ഡിവൈഎസ്പിയുെട നേതൃത്വത്തില്‍ പിടികൂടിയത്. കേസിലെ മുഖ്യപ്രതി മണ്ണാർക്കാട് മൈലാംപാടം സ്വദേശി ലത്തീഫ് നേരത്തെ പൊലീസ് പിടിയിലായിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.
രണ്ട് വര്‍ഷം മുന്‍പ് കല്ലടിക്കോട് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പൊലീസിന്റെ രാത്രികാല വാഹന പരിശോധനയ്ക്കിടെ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഉദ്യോഗസ്ഥര്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പായുകയായിരുന്നു. സംശയം തോന്നിയ പൊലീസ് സംഘം വാഹനത്തെ പിന്തുടര്‍ന്നു. പൊന്നംകോട്, കാരാകുറുശ്ശി പുലാപറ്റയ്ക്ക് സമീപം എത്തിയപ്പോള്‍ റോഡ് അവസാനിച്ചു. വാഹനം മുന്നോട്ട് എടുക്കാന്‍ കഴിയാതെ സംഘം പ്രതിസന്ധിയിലായി. ഇതോടെ വാഹനം തിരിച്ച് പൊലീസ് ജീപ്പിലിടിപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
പിന്നീടിവര്‍ വാഹനത്തിന് രൂപമാറ്റം വരുത്തി. വ്യാജ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ ഘടിപ്പിച്ച് ഒളിവിലായിരുന്നു. മുഖ്യപ്രതി ലത്തീഫിനെ പൊലീസ് രണ്ട് ദിവസം മുൻപ് അറസ്റ്റ് ചെയ്തു. രണ്ടാള്‍ക്കും കേരളത്തിലും, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലുമായി നിരവധി കേസുകളുണ്ട്. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. മറ്റ് മൂന്നുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയെന്നും വൈകാതെ ഇവര്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.