മലപ്പുറം തേഞ്ഞിപ്പലം ചേലേമ്പ്രയില്‍ പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍. ചേലേമ്പ്രയിലെ വാടക വീട്ടിലാണ് ബലാൽസംഗം ഉള്‍പ്പടെ ആറു പോക്‌സോ കേസുകളില്‍ ഇരയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളിൽ നിന്ന് ഭീഷണി നേരിട്ടിരുന്നുവെന്നും നീതി ലഭിച്ചില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.
സഹോദരനെ സ്‌കൂളില്‍ കൊണ്ടുവിടാനായി പോയി മടങ്ങിയെത്തിയപ്പോഴാണ് അമ്മ മൃതദേഹം കാണുന്നത്. മകളെ പലവട്ടം വിളിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനലിന്റെ മുകളിലെ അഴിയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. അയല്‍ക്കാരടക്കം ഓടിയെത്തി വാതില്‍ ചവട്ടിതുറന്ന് അകത്ത് കയറി തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ ആറുപേരാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഈ കേസുകളില്‍ കോടതി വിചാരണ ആരംഭിക്കാനിരിക്കെയാണ് പതിനെട്ടുവയസുകാരിയായ ഇരയുടെ മരണം.
2019 ല്‍ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി വിവാഹം വാഗ്ദാനം നല്‍കി പ്രതികള്‍ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പ്രണയത്തിലായതിന് ശേഷം വിവാഹം കഴിക്കാന്‍ തയ്യാറായ യുവാവിനോട് പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞതോടെയാണ് പൊലീസ് ഇക്കാര്യം അറിയുന്നത്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ ഫറോക്ക്, കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഫറോക്ക് പൊലീസ് സ്‌റ്റേഷനില്‍ നേരത്തെ റജിസ്റ്റര്‍ ചെയ്ത ആറു കേസില്‍ ഒന്ന് കൊണ്ടോട്ടിയിലേക്ക് മാറ്റിയിരുന്നു. കേസില്‍ പിന്നീട് റിമാൻഡിലായ പ്രതികള്‍ക്ക് മാസങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ചു. ആറു കേസുകളിലും കോടതി വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇരയുടെ മരണം. പ്രതികള്‍ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തുന്നതായി മാതാവ് നേരത്തെ പരാതി ഉയർത്തിയിരുന്നു. പത്ത് വര്‍ഷം മുന്‍പ് പിതാവ് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം
പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വഭാവിക മരണത്തിന് കേസെടുത്ത് തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.