ജോലിക്കും പോകില്ല, കല്യാണം ഉറപ്പിച്ച ശേഷവും മറ്റൊരു സ്ത്രീയുമായി ചാറ്റിങും. 25കാരനെ മാതാപിതാക്കളും സഹോദരിയും ചേർന്ന് തല്ലിക്കൊന്നു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലാണ് സംഭവം. കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിൽ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാർ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്.
25കാരൻ രാമകൃഷ്ണ സിങാണ് കൊല്ലപ്പെട്ടത്. കാണാതായി മൂന്നാം ദിവസമാണ് പുഴയിൽ മൃതദേഹം പൊങ്ങിയത്. വിവാഹം ഉറപ്പിച്ച ശേഷവും മറ്റൊരു സ്ത്രീയുമായി ചാറ്റ് ചെയ്യുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. ജോലിക്കൊന്നും പോകാതെ എപ്പോഴും െമാബൈൽ ഫോണിൽ സമയം ചെലവിടുന്ന മകനെ മുൻപും വീട്ടുകാർ താക്കീത് ചെയ്തിരുന്നു.
ജനുവരി രണ്ടിന് വീട്ടിൽ ഇതേകുറിച്ച് തർക്കമായതോടെ യുവാവിന്റെ തല പിടിച്ച് മാതാപിതാക്കൾ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീണ മകൻ മരിച്ചെന്ന് മനസിലാക്കിയ മാതാപിതാക്കൾ കയ്യും കാലും കെട്ടി സഹോദരിയുടെ സഹായത്തോടെ മൃതദേഹം പുഴയിൽ തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പിതാവ് ഭീമാന്‍ സിങ്ങും മാതാവ് ജമുനാബായിയും സഹോദരി കൃഷ്ണബായിയും കുറ്റം സമ്മതിച്ചിട്ടുണ്ട്.