പാലക്കാട് നഗരത്തിൽ മുളകുപൊടി വിതറി കവര്‍ച്ച. പറക്കുന്നും സ്വദേശിയും വ്യാപാരിയുമായ മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് കവര്‍ച്ചയുണ്ടായത്. പതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടു.
മുഹമ്മദ് കുട്ടിയും കുടുംബാംഗങ്ങളും മേപ്പറമ്പിലെ മകളുടെ വീട്ടിലായിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഇവര്‍ മേപ്പറമ്പിലേക്ക് പോയത്. ഈസമയത്താണ് വാതില്‍ തകര്‍ത്ത് കവര്‍ച്ചയുണ്ടായത്. കതക് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനായിരത്തിലധികം രൂപ കവര്‍ന്നു. ഗൃഹപ്രവേശത്തിന് മുന്നോടിയായി വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ പൂര്‍ണമായും കഴിഞ്ഞദിവസം മാറ്റിയിരുന്നു. രാവിലെ നാട്ടുകാരാണ് കവര്‍ച്ച വിവരം മുഹമ്മദ് കുട്ടിയെ അറിയിച്ചത്.
പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ മുൻവശം മുഴുവനും മുളകുപൊടി വിതറിയിരിക്കുകയാണ്. അന്വേഷണത്തെ വഴിതെറ്റിക്കുകയാണ് മുളക് പൊടി വിതറിയതിന് പിന്നിലെ ലക്ഷ്യമെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ് നായ ഉള്‍പ്പെടെ എത്തി പരിശോധിച്ചു. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം വിപുലമാക്കും.