ഓട്ടോയി‍ൽ കയറി, താലിമാലയുമായി കടന്നു; സൗന്ദര്യത്തിൽ ശ്രദ്ധ, മോഷണത്തിലും

kollam-theft-arrest.jpg.image.845.440
SHARE

‘ആശുപത്രിയിൽ നിന്നു മരുന്നു വാങ്ങിയ ശേഷമാണു കല്ലുവാതുക്കലിൽ എത്തിയത്. ഓട്ടോ വിളിച്ച ശേഷം നടയ്ക്കലിലേക്കു പോകാൻ ആരെങ്കിലും ഉണ്ടോയെന്നു ചോദിച്ചു. ഒന്നിലധികം പേർ ഉണ്ടെങ്കിൽ അത്രയും കുറച്ച് ഓട്ടോക്കൂലി കൊടുത്താൽ മതിയല്ലോ. ഉടൻ ഒരു സ്ത്രീ ഓട്ടോയിൽ കയറി, അടുത്തയാൾ പുറത്തുനിന്നു. നിർബന്ധിച്ച് എന്നെ മധ്യത്തിൽ ഇരുത്തിയ ശേഷം യുവതിയും ഓട്ടോയിൽ കയറി. 

പനവേലിൽ മുക്കിൽ എത്തിയപ്പോൾ ഡ്രൈവറുടെ കയ്യിൽ 15 രൂപ നൽകി അവർ ഇറങ്ങി. വീട്ടിൽ എത്തി നോക്കിയപ്പോൾ മൂന്നു പവന്റെ താലിമാല കാണുന്നില്ല. കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. ഇന്നലെ 3 സ്ത്രീകൾ പിടിയിലായതറിഞ്ഞു ചാത്തന്നൂർ സ്റ്റേഷനിൽ എത്തി ഇവരെ തിരിച്ചറിഞ്ഞു.’

നടയ്ക്കൽ അടുതല പ്രദീപ് ഭവനിൽ തങ്കമ്മയെന്ന വീട്ടമ്മയുടെ അനുഭവമാണിത്. മോഷണശ്രമത്തിനിടെ ശനി രാവിലെ ചാത്തന്നൂർ പൊലീസിന്റെ പിടിയിലായ തമിഴ്നാട് സ്വദേശിനികളായ 3 സ്ത്രീകളുടെ മോഷണ കഥകൾ അമ്പരപ്പിക്കുന്നവയാണ്. തെങ്കാശി പഴയകുറ്റാലം സ്വദേശികളും ബന്ധുക്കളുമായ ബിന്ദു (48), സിന്ധു (40), ഗംഗാദേവി (27) എന്നിവരാണു പൊലീസിന്റെ വലയിലായത്.

തിരക്ക് ഉണ്ടെങ്കിൽ മോഷണം ഉറപ്പ്

ഒന്നര മാസത്തോളം കേരളത്തിൽ തങ്ങി തുടർച്ചയായി മോഷണം നടത്തുകയാണു രീതി. പിന്നീട് തെങ്കാശിക്ക് മടങ്ങും. പിന്നെ ഏതാനും മാസം കഴിഞ്ഞാണ് വീണ്ടും എത്തുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, എറണാകുളം തുടങ്ങി കേരളത്തിലെ മിക്ക ജില്ലകളിലും സംഘം മോഷണം നടത്തിയെന്നാണ് അനുമാനം. സ്ത്രീകളെ മാത്രമാണ് ഉന്നമിടുക. ബസുകളിലും മറ്റും തിരക്ക് സൃഷ്ടിക്കും.

ഇതിനിടെ മിന്നൽ വേഗത്തിൽ ബാഗിൽ നിന്ന് പണവും ധരിച്ചിരിക്കുന്ന മാലയും പൊട്ടിച്ച് സംശയം തോന്നാത്ത രീതിയിൽ മുങ്ങും. കെഎസ്ആർടിസി ബസിലെ യാത്രക്കാരിയുടെ ബാഗിൽ നിന്നു പഴ്സ് അപഹരിക്കാനുള്ള ശ്രമം ബസിൽ ഉണ്ടായിരുന്ന ചാത്തന്നൂർ സ്റ്റേഷനിലെ വനിതാ പൊലീസിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് സംഘം പിടിയിലായത്. മോഷണത്തിനു പോകുമ്പോൾ സംഘം മൊബൈൽ ഫോൺ ഉപയോഗിക്കില്ല.

സൗന്ദര്യത്തിൽ ശ്രദ്ധ; മോഷണത്തിലും

സൗന്ദര്യ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറുകളിലെ സ്ഥിരം സന്ദർശകയാണ് ഗംഗാദേവി. ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിൽ മിടുക്കിയും ഗംഗാദേവി തന്നെയായിരുന്നു.ഇവരെ ചോദ്യം ചെയ്തപ്പോൾ ചുരുളഴിഞ്ഞത് വൻ മോഷണത്തിന്റെ വിവരങ്ങൾ. സംസ്ഥാനം ഒട്ടാകെ കവർച്ച നടത്തുന്ന സംഘത്തിലെ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ കവർച്ചകൾക്ക് തുമ്പ് ലഭിക്കും.

കോവിഡ് മൂലം ഉത്സവങ്ങളും പെരുന്നാളും ആളുകൾ കൂടുന്ന പരിപാടികളും നിലച്ചതിനാൽ ഒരു വർഷമായി കവർച്ചകൾക്ക് അവധിയായിരുന്നു. വരുമാനം നിലച്ചിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിഞ്ഞു ജനജീവിതം സജീവമായപ്പോൾ കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു നടന്നു. അന്നും സംഘം കേരളത്തിൽ എത്തി കവർച്ചകൾ നടത്തിയെങ്കിലും ചിലർ പിടിയിലായി. ഇവർ ജാമ്യത്തിൽ ഇറങ്ങി. ബിന്ദുവിന്റെ പേരിൽ കന്യാകുമാരിയിൽ മാത്രം നാൽപതിലേറെ കേസുകൾ ഉണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...