പകൽ തോക്കു ചൂണ്ടി കൊള്ള; നടുക്കം മാറാതെ വീട്ടമ്മ; ജീവന്‍മരണ പോരാട്ടം

gunpoint
SHARE

പട്ടാപകൽ തോക്കുമായി എത്തിയ കള്ളൻ നടത്തിയത്.സിനിമ മോഡൽ കവർച്ച.  കള്ളന്റെ മുന്നിൽ വീട്ടമ്മയായ ചേന്നാമറ്റം പുത്തൻ‌പുരയ്ക്കൽ ലിസമ്മ ജോസ് (65) ത് ജീവന്മരണ പോരാട്ടമാണ് നടത്തിയത്. സംഭവം നടന്നിട്ടു മണിക്കൂറുകൾ കഴിയുമ്പോഴും നേരിട്ട അനുഭവം വിവരിക്കുമ്പോൾ ലിസമ്മയുടെ നടുക്കം മാറിയിരുന്നില്ല.  റിട്ട.അധ്യാപകൻ ജോസിന്റെ ഭവനത്തിലാണു കഴിഞ്ഞ ദിവസം കവർച്ച നടന്നത്.

ജോസ് ചങ്ങനാശേരിയിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണു സംഭവം. 24 പവനോളം സ്വർണവും മൊബൈൽ ഫോണും മോഷ്ടാവ് അപഹരിച്ചത്. സംഭവത്തെ കുറിച്ചു ലിസമ്മ പറയുന്നു : ‘ വീട്ടുമുറ്റത്തു നിന്നു വിളിക്കുന്നതു കേട്ടാണ്  ഇറങ്ങി വന്നത്. ആരോഗ്യ വകുപ്പിൽ നിന്നു കോവിഡ് പരിശോധനയുടെ റജിസ്ട്രേഷനു വന്നതാണെന്നു പറഞ്ഞു. 

ഈ പ്രദേശത്ത് കോവിഡില്ലെന്നും റജിസ്ട്രേഷൻ ആവശ്യമില്ലെന്നും പറഞ്ഞെങ്കിലും റജിസ്ട്രേഷൻ നടത്തണമെന്നും ഫോൺ നമ്പർ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്നു കൈവശമുണ്ടായിരുന്ന കുപ്പി എടുത്തു വെള്ളം ചോദിച്ചു. അകത്തു പോയി കുപ്പിയിൽ വെള്ളം നിറച്ചു നൽകി. വീണ്ടും ആവശ്യപ്പെട്ടു. ഇതും നൽകി. ഇയാൾ തിരികെ നടന്നു പോകുന്നതു കണ്ടാണ് അടുക്കളയിലേക്ക് കയറിയത്.

അടുക്കളയിലേക്ക്  ഇയാൾ കയ്യുറകൾ ധരിച്ചെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. ഓടാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ കയറി പിടിച്ചു. അവിടെ കിടന്ന  കൈകൾ പിറകിലേക്കു കൂട്ടിക്കെട്ടി. തുടർന്നു തൂവാലയും തോർത്തും വായിലേക്കു തിരുകി. കഴുത്തിൽ കിടന്ന മാല ഊരിയെടുത്ത  ശേഷം  അലമാരയിൽ ബോക്സിൽ‌ സൂക്ഷിച്ചിരിക്കുകയായിരുന്ന സ്വർണാഭരണങ്ങളും ഡയമണ്ടും എടുത്തു.

മുറിക്കുള്ളിൽ പൂട്ടിയിട്ടു കടന്നു കളയുക യായിരുന്നു. പിറകിലേക്കു കെട്ടിയിട്ടിരുന്ന കൈ ഏറെ നേരം ചലിപ്പിച്ചതോടെ കെട്ട് അയഞ്ഞ് അഴിക്കാൻ സാധിച്ചു. വായിൽ നിന്നു തുണി മാറ്റി ജനൽ തുറന്ന് അലമുറയിട്ടു. കരച്ചിൽ കേട്ടു ഭർതൃ സഹോദര ഭാര്യ അന്നമ്മ ഓടിയെത്തി. നീല പാന്റും കറുത്ത ഷർട്ടും ധരിച്ച മെലിഞ്ഞ ആളായിരുന്നു മോഷ്ടാവ് എന്നും ലിസമ്മ പറഞ്ഞു.

അയർക്കുന്നത്ത് വീട്ടമ്മയെ തോക്കു ചൂണ്ടി മോഷണം നടത്തിയ സംഭവത്തിൽ മോഷ്ടാവിനെ കണ്ടു പിടിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. മോഷ്ടാവിന്റെ ഭീഷണി നേരിട്ട കുടുംബം അദ്ദേഹം സന്ദർശിച്ചു വിവരങ്ങൾ നേരിട്ടു ചോദിച്ചറിഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജി നാഗമറ്റവും ഒപ്പമുണ്ടായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...