ബസുകളിൽ മോഷണം പതിവാക്കിയ രണ്ടു നാടോടി സ്ത്രീകൾ കൊല്ലം പത്തനാപുരത്ത് പിടിയിൽ. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് യാത്രക്കാരിയുടെ പഴ്സ് തട്ടിപ്പറിച്ചോടിയ മോഷ്ടാക്കളെ നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
കോയമ്പത്തൂർ ഒസാംപെട്ടി സ്വദേശികളാണ് ലക്ഷ്മിയും, നന്ദിനിയും. മാന്യമായ വസ്ത്രം ധരിച്ച് ബസുകളിൽ യാത്ര ചെയ്യുന്ന ഇരുവരും യാത്രക്കാരുടെ പഴ്സും ആഭരണങ്ങളും കവരും. കൊട്ടാരക്കര കിഴക്കേതെരുവിൽ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ പത്തനാപുരത്തേക്ക് യാത്ര ചെയ്ത പിടവൂർ സ്വദേശിനിയുടെ പഴ്സ് അപഹരിക്കാൻ ശ്രമിക്കുമ്പോഴാണ് ഇരുവരും പിടിയിലായത്.
ബസ് പത്തനാപുരം ഡിപ്പോയിലെത്തി യാത്രക്കാര്‍ ഇറങ്ങുന്ന സമയത്ത് യാത്രക്കാരിയായ സ്ത്രീയുടെ സാരിയിൽ ഒരാൾ കാലുകൊണ്ട് ചവിട്ടിപിടിച്ച് ശ്രദ്ധ തിരിച്ചു.ഈ സമയം അടുത്തയാൾ പഴ്സ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു.
മോഷണം കഴിഞ്ഞാലുടൻ വസ്ത്രം മാറുന്നതാണ് ഇരുവരുടെയും രീതി. വസ്ത്രത്തിനടിയിൽ മറ്റൊരു നിറത്തിലുള്ള വസ്ത്രം കൂടി ധരിക്കും. ലക്ഷ്മിയും നന്ദിനിയും സമാനമായ കേസിൽ മുൻപും അറസ്റ്റിലായിട്ടുണ്ട്.