തൃച്ചി സ്വദേശി മുനിയാണ്ടി കൊലക്കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. മദ്യലഹരിക്കിടെ മുനിയാണ്ടിയെ സുഹൃത്ത് മനോഹരന്‍ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കോഴിക്കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി അടുത്തമാസം ശിക്ഷ വിധിക്കും.
മുനിയാണ്ടിയും മനോഹരനും ആക്രി വില്‍പനയിലൂടെ ഉപജീവനം നടത്തുന്നവരായിരുന്നു. 2018 ഒക്ടോബര്‍ രണ്ടിന് രാത്രിയില്‍ മദ്യലഹരിയില്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡിന് സമീപം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മുനിയാണ്ടിയെ മനോഹരന്‍ മര്‍ദിച്ച് അവശനാക്കി കല്ല് കൊണ്ട് തലക്കടിച്ച് വീഴ്ത്തിയെന്നാണ് കേസ്. പൊലീസെത്തിയാണ് മുനിയാണ്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒന്നരമാസത്തെ ചികില്‍സയ്ക്കൊടുവില്‍ മുനിയാണ്ടി മരിച്ചു. പിന്നാലെ മനോഹരനെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു. ചെമ്മങ്ങാട് പൊലീസാണ് കേസ് അന്വേഷിച്ചത്. പതിനാറ് സാക്ഷികളെ വിസ്തരിച്ചു. ഇരുപതിലധികം രേഖകളും തൊണ്ടിമുതലും പ്രോസിക്യൂഷന്‍ ഹാജരാക്കി. മനോഹരനാണ് കൊലപാതകിയെന്നതിന് യാതൊരു തെളിവുമില്ലെന്നാണ് വാദിഭാഗം പറയുന്നത്.
രണ്ട് വര്‍ഷത്തിലധികമായി മനോഹരന്‍ ജയിലിലാണ്. ഇത് കണക്കിലെടുത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നടപടിയെടുക്കുകയായിരുന്നു.