പൊലീസ് ജീപ്പ് തകർത്തു; കത്തി കാട്ടി ഭീഷണിയും; യുവാക്കളെ തിരിച്ചറിഞ്ഞു

രാത്രികാല പരിശോധനക്കിടെ കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ ജീപ്പ് ബൈക്കിലെത്തിയ സംഘം എറിഞ്ഞ് തകര്‍ത്തു. ആക്രമണ ശേഷം പൊലീസിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. യുവാക്കളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. 

ചെമ്പോട്ടി ബസാറിന് സമീപം രാത്രികാല പരിശോധനക്കിടെയാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്. വഴിയില്‍ അഞ്ജാതരെക്കണ്ട് പൊലീസ് വിവരം തിരക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം കല്ലെറിയുകയായിരുന്നു. ജീപ്പിന്റെ പിന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തിന് മുന്‍പ് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കല്ലെറിഞ്ഞതിന് ശേഷം യുവാക്കള്‍ പൊലീസിനെ കത്തികാട്ടി വെല്ലുവിളിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നെങ്കിലും കല്ലെറിഞ്ഞവരെ കണ്ടെത്താനായില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. 

ലഹരികടത്തും കവര്‍ച്ചയും പതിവാക്കിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഇവര്‍ക്കായി പ്രത്യേക പൊലീസ് സംഘം പരിശോധന ശക്തമാക്കി.