മാവേലിക്കര ചുനക്കരയില്‍ സിപിഐ ലോക്കല്‍ സെക്രട്ടറി കൂടിയായ പഞ്ചായത്ത് കരാറുകാരനെ മര്‍ദിച്ചതായി പരാതി. റോഡിന്‍റെ വശങ്ങളിലെ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിലാണ് മര്‍ദിച്ചത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ നൂറനാട് പൊലീസ് വിസമ്മതിച്ചതായും ആക്ഷേപമുണ്ട്.
ചുനക്കര പഞ്ചായത്ത് നാലാംവാര്‍ഡില്‍ മണക്കാട്ടുശേരി– കടകപള്ളി റോഡിന്‍റെ വശങ്ങളിലെ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെതുടര്‍ന്നാണ് കരാറുകാരന് മര്‍ദനമേറ്റത്. സിപിഐ ലോക്കല്‍ സെക്രട്ടറി കൂടിയായ ചുനക്കര രാജേഷ് ഭവനത്തില്‍ പി. പങ്കജാക്ഷനാണ് മര്‍ദനമേറ്റത്. നിർമ്മാണ ജോലികള്‍ നടന്നുവരവേ ശശിധരന്‍ എന്നയാളുടെ പറമ്പിലേക്ക് കയറ്റിനിര്‍മാണം നടത്തണം എന്നാവശ്യപ്പെട്ടു ഒരു വിഭാഗം പ്രശ്നങ്ങളുണ്ടാക്കി. നിശ്ചയിച്ച പ്ലാനിനു വിരുദ്ധമായിനിര്‍മാണം നടത്താനാവില്ലെന്ന് പങ്കജാക്ഷന്‍ നിലപാടെടുത്തു. ഇതേതുടര്‍ന്ന് ഭിത്തി നിര്‍മാണം തടഞ്ഞു. സിപിഎംകാരായ രണ്ട് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ചിലര്‍ പാറയും മണ്ണും എടുത്തു ശശിധരന്റെ പറമ്പില്‍ നിരത്തി. സ്ഥലത്തെത്തിയ പങ്കജാക്ഷനെ പൊലീസിന്‍റെ സാന്നിധ്യത്തില്‍ മര്‍ദിച്ചതായാണ് പരാതി.
മൂന്നു സ്ത്രീകളടക്കം ഒന്‍പതു പേര്‍ക്കെതിരെയാണ് പരാതി ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിലുണ്ട്. ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നാണ് പങ്കജാക്ഷന്റെ ആരോപണം, എന്നാല്‍ ചര്‍ച്ച ചെയ്ത് പ്രശ്നം തീര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് നൂറനാട് സിഐ ജഗദീഷ് പറഞ്ഞു.