കൊല്ലം ഇടമണ്ണില്‍ ഹിന്ദു ഐക്യവേദി നേതാവിനെയും കുടുംബത്തെയും വെട്ടിപ്പരുക്കേല്‍പ്പിച്ച ആറു പേർ കൂടി അറസ്റ്റിൽ. മംഗലാപുരത്തു ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കഴിഞ്ഞ തിരുവോണ തലേന്നാണ് പതിമൂന്നു വയസുകാരൻ ഉൾപ്പടെയുള്ളവരെ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
ഇടമണ്‍ സ്വദേശികളായ ഷാനവാസ്, ഷറഫുദീന്‍, അനീഷ്, നിസാമുദ്ദീന്‍, സജയ്ഖാന്‍, അഭിലാഷ് എന്നിവരാണ് പിടിയിലായത്. തിരുവോണതലേന്നാണ് ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിയായ റെജിക്കും ഭാര്യയ്ക്കും പതിമൂന്നു വയസുകാരനും വെട്ടേറ്റത്. റെജിയുടെ ബന്ധുവിനെ പ്രതികള്‍ മദ്യ ലഹരിയില്‍ മർദിച്ചു .ഇത് തടയാനെത്തിയപ്പോഴായിരുന്നു ആക്രമണം. ശേഷം പ്രതികള്‍ എല്ലാം ഒളിവിൽ പോയി. അക്രമി സംഘത്തില്‍പ്പെട്ട എലി സജി എന്ന സജീവിനെ ഒരുമാസം മുമ്പ് പൊലീസ് പിടികൂടി.
ചോദ്യം ചെയ്യലിൽ മറ്റുള്ളവർ മംഗലാപുരത്തേക്ക് കടന്നെന്ന് സജീവ് വെളിപ്പെടുത്തി. അന്വേഷണത്തിൽ കുമ്പക്കോണം എന്ന സ്ഥലത്തെ ഒരു സ്വകാര്യ എസ്റ്റേറ്റില്‍ പ്രതികൾ കളളപ്പേരില്‍ ജോലി ചെയ്യുകയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കര്‍ണാടക പൊലീസിന്‍റെ സഹായം തേടി. ഇരു പൊലീസ് സേനകളും സംയുക്തമായി നടത്തിയ നീക്കത്തിൽ ആറു പേർ വലയിലായി. പൂചാണ്ടി രാജീവ് എന്ന ഒരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളും ഉടൻ പിടിയിലാകുമെന്ന് തെന്‍മല സി.ഐയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം അറിയിച്ചു.