തിരുവനന്തപുരം പാങ്ങോട് ക്രിമിനല്‍ കേസ് പ്രതിയായ കരിമ്പുലി ഷിബുവിനെ കൊലപ്പെടുത്തിയാളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതിയായ നവാസ് സമ്മതിച്ചു. വാക്കുതര്‍ക്കത്തിനൊടുവില്‍ അടിച്ചും വെട്ടിയുമായിരുന്നു കൊലപാതകം.
കൊലപാതകം അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ ഷിബുവിന്റെ മൃതദേഹം രണ്ടാഴ്ച മുന്‍പാണ് വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ശരീരത്തില്‍ നിന്ന് മുറിച്ച് മാറ്റിയ കാലിന്റെ ഭാഗം നായകള്‍ കടിക്കുന്നത് കണ്ട് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. പാങ്ങോട് സി.ഐ സുനീഷിന്റെ നേതൃത്വത്തിലെ അന്വേഷണത്തിനൊടുവില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഷിബുവിന്റെ സുഹൃത്തും ക്രിമിനൽ പശ്ചാത്തലവുമുള്ള നവാസാണ് അറസ്റ്റിലായത്. നവാസിനെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.
ഷിജുവും നവാസും സുഹൃത്തുക്കളായിരുന്നു. കൊല നടന്ന ദിവസം ഉച്ചയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് മദ്യപിച്ചു. ഇതിനിടെ വാക്കുതര്‍ക്കമുണ്ടായി അത് കയ്യേറ്റത്തിലുമെത്തി. ഷിബു നവാസിനെ അടിച്ചതോടെ നവാസ് തിരിച്ചുവെട്ടി. അതിന് ശേഷം കല്ലുപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു. അടിച്ചും വെട്ടിയും മരണം ഉറപ്പിച്ചു. അതിന് ശേഷം തുണികൂട്ടിയിട്ടും മദ്യം ഒഴിച്ചും മൃതദേഹം കത്തിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ പ്രതി സമ്മതിച്ചെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.