ഇടുക്കി രാജകുമാരിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ട് പേർക്കെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാം ഭര്‍ത്താവാണ് മുഖ്യപ്രതി. തമിഴ്നാട് സ്വദേശിയും 55കാരനുമായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു
ഹൈറേഞ്ചിലെ ഒരു സ്ക്കൂളില്‍ ആറാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയെ അമ്മയുടെ മൂന്നാംഭര്‍ത്താവും സുഹൃത്തുമാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷമായി കുട്ടി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. അമ്മയും അച്ഛനും സ്ഥത്തില്ലാതിരുന്ന സമയത്ത്, വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ പീഡിപ്പിച്ചതിനാണ് അച്ഛന്റെ സുഹൃുത്തിനെതിരെ കേസെടുത്തത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിയ കുട്ടി നൽകിയ വിവരങ്ങൾ ആശുപത്രി അധികൃതർ ചൈൽഡ് ലൈന് കൈമാറിയതിനെ തുടർന്നാണ് പൊലീസ് നടപടി.
വനിതാ പൊലീസിന് പുറമെ മജിസ്ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. പോക്സോ കേസെടുത്ത് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവിൽ പോയിരിക്കുന്ന രണ്ടാംപ്രതിക്കെതിരെയും രാജാക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാള്‍ തമിഴ്നാട്ടിലേയ്ക്ക് കടന്നെന്നാണ് സൂചന. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.