ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന പരാതിയില്‍ വ്യാപാരിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. ആലപ്പുഴയിലെ മൊബൈല്‍ കടയുടമ ഒനിഡ കബീര്‍ എന്ന കബീര്‍ ഖാലിദിന്റെ വീട്ടിലാണ് പരിശോധന നടന്നത്. മുദ്രപത്രങ്ങളും മറ്റുരേഖകളും പിടിച്ചെടുത്തു. ആലപ്പുഴ നഗരത്തില്‍ വര്‍ഷങ്ങളായി വ്യാപാരികളെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയെന്നാണ് കബീറിനെതിരെയുള്ള പരാതി
വസ്തു കച്ചവടം നടന്നാല്‍ സാമ്പത്തിക പരിശോധനാവിഭാഗം ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് കബീറിന്റെ ഫോണ്‍വിളി എത്തും. ഇല്ലാത്ത പരിശോധനകള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തും. ഉദ്യോഗസ്ഥരുമായുള്ള കൂട്ടുകച്ചവടത്തോടെ ഭീഷണികൂട്ടും. പിന്നെ പണം തട്ടും. ഇതാണ് കബീറിനെതിരായ പരാതി. ആലപ്പുഴ നഗരത്തിലെ വ്യാപാരികളെയും, വ്യവസായികളെയും ഭീഷണിപെടുത്തി കോടികൾ തട്ടിയെടുത്തെന്ന പരാതി വ്യാപകമായതോടെ ഒനീഡ കബീറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വഴിച്ചേരിയിലെ വീട്ടില്‍ റെയ്ഡ് നടന്നത്
വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ എട്ടുപേരാണ് ഇതിനകം പരാതി നല്‍കിയിരിക്കുന്നത്. റജിസ്ട്രേഷന്‍, ആദായനികുതി ഓഫിസുകളിലും ഒനിഡ കബീറിന്റെ പിടിപാടുണ്ടെന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ പറയുന്നു. കേസെടുത്തതിന് പിന്നാലെ കബീര്‍ ഒളിവിലാണ്. ഭയംമൂലം പരാതി പറയാന്‍ മടിച്ച കൂടുതല്‍പ്പേര്‍ പരാതിയുമായി ഇനി മുന്നോട്ടുവരുമെന്നാണ് സൂചന