ഓണം സ്പെഷൽ ഡ്രൈവ് തുടങ്ങി ആദ്യ ദിനം തന്നെ കോഴിക്കോട് എക്സൈസ് സംഘം പിടികൂടിയത് 345 ലീറ്റർ വാഷും 60 ലീറ്റർ ചാരായവും. നാലു പേർക്കെതിരെ കേസെടുത്തു. ബവ്റിജസ് വിൽപ്പന കേന്ദ്രങ്ങളിലും ബാറുകളിലും മദ്യ വിൽപ്പന ഭാഗികമായി പുനസ്ഥാപിച്ചെങ്കിലും വ്യാജ വാറ്റിന് കുറവില്ലെന്നാണ് വിലയിരുത്തൽ. ലഹരി കടത്തുൾപ്പെടെയുള്ള കേസുകളിൽ നേരത്തെ പ്രതിയായവരെ പ്രത്യേകം നിരീക്ഷിക്കുന്നതിനും നടപടി തുടങ്ങി.
ആറ് അബ്കാരി കേസും ഒരു ലഹരിമരുന്ന് കേസുമാണ് രജിസ്റ്റർ ചെയ്തത്. വാഷിനും ചാരായത്തിനും പുറമെ ചെറിയ അളവിൽ കഞ്ചാവും കണ്ടെടുത്തു. വടകര മണിയൂർ മേഖലയിൽ നിന്നാണ് 235 ലീറ്റർ വാഷും, 60 ലീറ്റർ ചാരായവും പിടികൂടിയത്. നടുവണ്ണൂര്‍ കൂവഞ്ചേരി മീത്തല്‍ സജീഷ് എന്നയാളില്‍ നിന്ന് 50 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ചെങ്ങോട്ട് കാവ് മേഖലയിലെ പരിശോധനയിൽ പറമ്പില്‍ രാജനില്‍ നിന്ന് 60 ലിറ്റര്‍ വാഷും പിടികൂടി. വാഷ് കൈവശം വച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തു. അനുവദനീയമായ അളവില്‍ കൂടുതല്‍ വിദേശമദ്യം കൈവശം വച്ചതിന് വാഴയൂര്‍ സ്വദേശി നിബില്‍ ഉണ്ണി, കൊയിലാണ്ടി ചാനിയംകടവ് സ്വദേശി കൈലേഷ് എന്നിവര്‍ക്കെതിരേ അബ്കാരി കേസെടുത്തു. നടക്കാവ് സ്വദേശി സംഗീത് മോന്‍സിന്റെ കൈയ്യിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ഓണത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആഗസ്റ്റ് 10 മുതല്‍ സെപ്തംബര്‍ 10 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും രണ്ട് സ്ട്രൈക്കിങ്ങ് ഫോഴ്സുകളും ജില്ലയില്‍ ആരംഭിച്ചു. മാഹിയുൾപ്പെടെ ജില്ലാ അതിർത്തികളിൽ പ്രത്യേക നിരീക്ഷണമേർപ്പെടുത്താനും തീരുമാനിച്ചു.