കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ തൃശൂര്‍ അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്ളാറ്റ് കൊലക്കേസില്‍ അഞ്ചു പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. അതേസമയം, മുന്‍ കെ.പി.സി.സി. സെക്രട്ടറി എം.ആര്‍.രാമദാസ് ഉള്‍പ്പെടെ മൂന്നു പേരെ കോടതി കുറ്റവിമുക്തരാക്കി. തിങ്കളാഴ്ച ശിക്ഷ വിധിക്കും.
2016 മാര്‍ച്ച് ഒന്നിനായിരുന്നു അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്ളാറ്റിലെ കൊലപാതകം. ഷൊര്‍ണൂര്‍ സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ മണിയാണ് കൊല്ലപ്പെട്ടത്. രണ്ടു ദിവസം പൂട്ടിയിട്ട് തുടര്‍ച്ചയായി മര്‍ദ്ദിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം. കുഴല്‍പണമിടപാടിന്റെ രഹസ്യം ചോര്‍ന്നതിന്റെ പേരിലുള്ള മര്‍ദ്ദനമായിരുന്നു കൊലയില്‍ കലാശിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ നേതാവായിരുന്നു കൊടകര സ്വദേശി റഷീദായിരുന്നു മുഖ്യപ്രതി.
റഷീദിന്റെ കാമുകി ഗുരുവായൂര്‍ സ്വദേശി ശാശ്വതി, ഡ്രൈവര്‍ വട്ടേക്കാട് സ്വദേശി രതീഷ്, സഹായി സുജീഷ് എന്നിവരാണ് മറ്റുപ്രതികള്‍. റഷീദിനും ശ്വാശ്വതിയ്ക്കും എതിരെ കൊലക്കുറ്റം തെളിഞ്ഞു. മറ്റുള്ളവര്‍ക്കെതിരായ കുറ്റം തെളിവു നശിപ്പിക്കാന്‍ സഹായിച്ചെന്നതാണ്.
അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ.രാജുവാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഡാലോചനക്കുറ്റമാണ് കോൺഗ്രസ് നേതാവ് എം.ആർ. രാമദാസിനു മേൽ ചുമത്തിയിരുന്നത്. എന്നാൽ കൊലക്കേസില്‍ ഗൂഡാലോചന തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാത്തതാണ് രാമദാസിനു തുണയായത്. തെളിവു നശിപ്പിക്കാൻ കൂട്ടുന്ന പ്രതി വടക്കുമുറി മാളിയേക്കൽ ബിജു, സുനിൽ എന്നിവരാണ് രാമദാസിനൊപ്പം കുറ്റവിമുക്തരാക്കപ്പെട്ടത്. ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.ആർ. മധുകുമാറിന്റേതാണു വിധി.