കൊല്ലം കുണ്ടറയില്‍ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ കൊലപാതകം. പെരുമ്പുഴയിലെ ഒരു ആയുർവേദ വൈദ്യശാലയിലെ ജീവനക്കാരനെ സഹപ്രവര്‍ത്തകന്‍ തല്ലിക്കൊന്നു. പണം കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പെരുമ്പുഴയിലെ ഒരു ആയുര്‍വേദ വൈദ്യശാലയിലെ ജീവനക്കാരനായിരുന്ന ഓമനക്കുട്ടനെ ചൊവ്വാഴ്ച്ച രാവിലെയാണ് വൈദ്യശാലയുടെ പിന്നിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും നെറ്റിയിലും ഏറ്റ അടിയാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തുടര്‍ന്ന് ഓമനക്കുട്ടനൊപ്പം ജോലി ചെയ്തിരുന്ന മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഓമനക്കുട്ടന്റെ കൈവശമുണ്ടായിരുന്ന പണം രണ്ടാഴ്ച മുൻപ് നഷ്ടപ്പെട്ടിരുന്നു. മദ്യപിക്കുന്നതിനിടെ ഇതെച്ചൊല്ലി മനുവുമായി വഴക്കുണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
ഒട്ടേറെ ക്രിമിനല്‍കേസില്‍ പ്രതിയായ ഷക്കീര്‍ ബാബു രണ്ടാഴ്ച്ച മുന്‍പാണ് കൊല്ലപ്പെട്ടത്. പേരയം ജംക്‌ഷന് സമീപം വെച്ച് പട്ടാപ്പകല്‍ ഷക്കീറിനെ കുത്തി കൊല്ലുകയായിരുന്നു. കേസില്‍ അറസ്റ്റിലായ പ്രജീഷും സുഹൃത്ത് ബിന്റോ സാബുവും റിമാന്‍ഡിലാണ്. പ്രജീഷിന്റെ ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കൊലപാതകത്തിന് കാരണം.