ഉത്ര വധക്കേസില്‍ ഒന്നാം പ്രതി സൂരജിന്റെ സുഹൃത്തുക്കളുടെ രഹസ്യമൊഴി എടുക്കും. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും. കേസില്‍ പ്രത്യേക അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചു.
സൂരജിന്റെ പത്തിലധികം സുഹൃത്തുക്കളെ ഇതുവരെ ചോദ്യം െചയ്തു. ഇതില്‍ മൂന്നു പേര്‍ പ്രതിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. വനംവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച സൂരജിന്റെയും രണ്ടാം പ്രതിയായ സുരേഷിന്റെയും മൊഴികള്‍ അന്വേഷണ സംഘം ശേഖരിച്ചു. വന്യ ജീവി സംരക്ഷ നിയമപ്രകാരം വനംവകുപ്പ് എടുത്ത മൂന്നാമത്തെ കേസില്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച്ച മാവേലിക്കര ജയിലിലെത്തി ഇരുവരുെടയും അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പിനായി കൊണ്ടു പോകേണ്ട സ്ഥലങ്ങളില്‍ ചിലത് കണ്ടെയ്ന്‍മെന്റ് സോണിലായതിനാല്‍ ഇതുവരെ കസ്റ്റഡിയില്‍ വാങ്ങിയിട്ടില്ല.
പ്രതികളെ അടുത്ത ആഴ്ച്ച കസ്റ്റഡിയില്‍ വാങ്ങിയേക്കും. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കൊല്ലത്തെ പ്രമുഖ അഭിഭാഷകനായ മോഹന്‍ രാജിനെ നിയമിച്ചു. ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് ഇയാളുടെ അച്ഛൻ സുരേന്ദ്രൻ പാമ്പ് പിടിത്തക്കാരൻ സുരേഷ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മൂവരുമിപ്പോള്‍ ജയിലിലാണ്. പ്രതികള്‍ക്കു സ്വഭാവിക ജാമ്യം കിടുന്നത്ത് ഒഴിവാക്കാൻ തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ ശ്രമം. മാപ്പു സാക്ഷിയാക്കണമെന്ന് അഭ്യര്‍ഥിച്ച് സുരേഷ് കോടതിയെ സമീപിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.