എടപ്പാൾ മേഖലയുടെ വിവിധ ഭാഗങ്ങളിലും അദൃശ്യ മനുഷ്യന്റെ സാന്നിധ്യം കണ്ടതായി വ്യാജ പ്രചാരണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് എരുവപ്രക്കുന്ന്, വട്ടംകുളം ചോലക്കുന്ന് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ അദൃശ്യ മനുഷ്യനെ കണ്ടതായി പ്രചാരണമുണ്ടായത്. ഇതോടെ യുവാക്കൾ ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങി നിരീക്ഷണം ആരംഭിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കൂട്ടംകൂടരുതെന്ന അധികൃതരുടെ നിർദേശം ലംഘിച്ചു കൊണ്ട് പ്രദേശത്തെ പാടശേഖരത്തിൽ ഒട്ടേറെ പേർ സംഘടിച്ചത് നാട്ടുകാർക്ക് തലവേദനയായി.
സാമൂഹിക വിരുദ്ധർ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും സംശയം തോന്നിയാൽ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ടെങ്കിലും പലരും ഇത് ലംഘിച്ച് പുറത്തിറങ്ങി. ഏറെ നേരം പരിശോധന നടത്തിയ ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. നിർദേശം ലംഘിച്ച് ഇത്തരത്തിൽ പുറത്തിറങ്ങുന്നവരുടെ പേരിൽ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി