കാട്ടിറച്ചിയുണ്ടെന്ന സംശയത്തിന്റെ പേരില്‍ വനപാലക സംഘം വീട്ടില്‍ പരിശോധന നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ആദിവാസി കുടുംബത്തിന്റെ പരാതി. അടിമാലി ചൂരക്കട്ടന്‍ ആദിവാസി കോളനിയിലെ മന്നാന്‍ വിഭാഗത്തില്‍പ്പെട്ട കുടുംബമാണ് ജില്ലാ കലക്ടര്‍ക്കും പോലീസ്‌മേധാവിക്കുമടക്കം പരാതി നല്‍കിയത്. കാട്ടിറച്ചിയുണ്ടെന്ന പേരില്‍ കുട്ടികളുടെ സ്‌കൂള്‍ ബാഗടക്കം പരിശോധിച്ചുവെന്നും, അടുക്കളയിലിരുന്ന കോഴിക്കറി ഭക്ഷ്യയോഗ്യമല്ലാതാക്കിയെന്നും പരാതിയില്‍ പറയുന്നു.
അടിമാലി ചിന്നപ്പാറക്കുടി നിവാസികളായ കുടുംബമാണ് വനപാലകസംഘം വീട്ടില്‍ പരിശോധന നടത്തിയതിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. ഈ മാസം 9ന് വൈകുന്നേരം നാല് മണിക്ക് ചിന്നപ്പാറക്കുടിയിലെ വീട്ടില്‍ മച്ചിപ്ലാവ് ഫോറസ്റ്റ് ഓഫീസിലെ അഞ്ചംഗ വനപാലക സംഘം കാട്ടിറച്ചിയുണ്ടെന്ന സംശയത്തിന്റെ പേരില്‍ പരിശോധനക്കെത്തിയെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നുമാണ് പരാതി. വീട്ടില്‍ സ്ത്രീകള്‍ മാത്രമായിരുന്നപ്പോള്‍ വനിത ഉദ്യോഗസ്ഥരുടെ അഭാവത്തിലായിരുന്നു പരിശോധന.
വീട്ടിലുണ്ടായിരുന്ന കോഴിക്കറിയും, കുടംപുളി രസവും തിരച്ചില്‍ സംഘം ഭക്ഷണയോഗ്യമല്ലാതാക്കി, കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. അതേ സമയം പരാതിക്കാരായ കുടുംബത്തിലെ ഒരംഗം മുമ്പ് കാട്ടിറച്ചിയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്നും, ഈ കേസന്വേഷണത്തിന്റെ ഭാഗമായാണ് വീട്ടില്‍ പരിശോധന നടത്തിയതെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. പരാതിക്കാര്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വനംവകുപ്പ് അറിയിച്ചു.