കടുത്തുരുത്തി കോതനല്ലൂരിൽ അമ്മയെയും മകളെയും നടുറോഡിൽ ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാണക്കാരി വട്ടുകുളം പട്ടമല രഞ്ജിത്തിനെ യാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. നേരത്തെ യുവാവിനെതിരെ നിസാര വകുപ്പുകൾ ചുമത്തി കടുത്തുരുത്തി പൊലീസ് വിട്ടയച്ചത് വിവാദമായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് റോഡരികില്‍ കക്ക ഇറച്ചി വില്‍പന നടത്തിയിരുന്ന അമ്മയെയും മകളെയും കാണക്കാരി സ്വദേശി രഞ്ജിത്ത് ആക്രമിച്ചത്. രാത്രി പത്ത് മണിയോടെ സുഹൃത്തിനോടൊപ്പം മദ്യപിച്ചെത്തിയ രഞ്ജിത്ത് അമ്മയും മകളും വഴിയരികില്‍ നില്‍ക്കുന്നതിന് കാരണം ആരാഞ്ഞു. വണ്ടികിട്ടിയില്ലെന്ന് മകള്‍ മറുപടി നല്‍കിയെങ്കിലും വീണ്ടും ചോദ്യംചെയ്യല്‍ തുടര്‍ന്നതോടെ വാക്കുതര്‍ക്കമായി. ഇതില്‍ പ്രകോപിതനായാണ് രഞ്ജിത് ഇരുവരെയും ആക്രമിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലതെത്തി യുവാവിനെ സമീപത്തെ ബാറില്‍ നിന്ന് കസ്റ്റഡിയിലെടുത്തെങ്കിലും മർദ്ദിച്ചതിന് കേസെടുക്കാതെ മദ്യപിച്ച് ബഹളം വെച്ചതിന് മാത്രം കേസെടുത്തു. മര്‍ദിച്ചതിനും നടുറോഡില്‍ അവഹേളിച്ചതിനും കേസെടുക്കണമെന്ന് ്അമ്മയും മകളും ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. കടുത്തുരുത്തി പൊലീസിനെതിരെ മകൾ വൈക്കം എ എസ് പിക്ക് പരാതി നൽകിയതോടെയാണ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.സ്ത്രീത്വത്തെ അപമാനിച്ചു, കയ്യേറ്റം ചെയ്തു തുടങ്ങിയ വകുപ്പുകളും യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്.
അമ്മയെയും മകളെയും മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേസ് ഒതുക്കി തീർക്കാൻ പൊലീസുകാരിൽ നിന്ന് സമ്മർദമുണ്ടായതായും മകൾ ആരോപിക്കുന്നു. കടുത്തുരുത്തി സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.