പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കൊല്ലം കണ്ണനല്ലൂരില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ ഒളിവിലുള്ള പ്രതിക്കായി അന്വേഷണ സംഘം അയല്‍ സംസ്ഥാനങ്ങളിലേക്ക്. കോടതി റിമാന്‍ഡ് ചെയ്ത മറ്റു രണ്ടു പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
പള്ളിമണ്‍ സ്വദേശി ആദർശിനെ കുത്തികൊന്ന കേസിലെ രണ്ടു പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.പള്ളിമണ്‍ സ്വദേശികളായ രാമനും സുജിത്തും ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരെ ഒന്നിച്ചു കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. കൂട്ടു പ്രതിയായ ജ്യോതി സംസ്ഥാനം വിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ആദര്‍ശ് കൊല്ലപ്പെട്ടത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആദര്‍ശിനെ പത്തുണിയോടെ മൂന്നംഗ സംഘം അവിടെ നിന്നു വിളിച്ചിറക്കി. വാക്കേറ്റത്തിനിടെ കത്തികൊണ്ട് കഴുത്തിന് കുത്തുകയായിരുന്നു. രാമന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ആദര്‍ശ് അടുപ്പത്തിലായിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികളുടെ മൊഴി. ആദര്‍ശിനെ കുത്തികൊല്ലാന്‍ ഉപയോഗിച്ച കത്തി പള്ളിമണ്‍ ആറില്‍ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ആയുധം കണ്ടെത്താനായില്ല.