തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയത് വിട്ടയച്ച യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കരിമഠം കോളനിയില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ ബിജുവിനെയാണ് വീടിന് സമീപത്തെ ആളൊഴിഞ് മുറിക്കുള്ളില്‍ നിലയില്‍ കണ്ടത്. പൊലീസ് ഉപദ്രവിച്ചതു കൊണ്ടാകാം മകന്‍ ആത്മഹത്യ ചെയ്തതതെന്ന് പിതാവ് മോഹനന്‍ പറഞ്ഞു. മദ്യപിച്ച് തല്ലുണ്ടാക്കിയതിനാണ് ബിജുവിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തതെന്നും ബന്ധുക്കളോടൊപ്പം ജാമ്യത്തില്‍ വിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം ഓട്ടോറിക്ഷ ഓടിക്കുന്ന ബിജുവിനെ മൂന്ന് മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത ബിജുവിനെ ഞായാറാഴ്ചയാണ് വിട്ടയച്ചത്. ബിജുവിന്റെ ഓട്ടോറിക്ഷയെ പേപ്പര്‍ പൊലീസ് വിട്ടുനല്‍കിയില്ലെന്നും വീണ്ടും ഹാജരാവാന്‍ ആവശ്യപെട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് ഉപദ്രവിച്ചതു കൊണ്ടാകാം മകന്‍ മരിച്ചതെന്ന് പിതാവ് മോഹനന്‍ ആരോപിച്ചു.
ബിജുവിന്റെ മരണത്തില്‍ പൊലീസിനെ മനപൂര്‍വം പഴിചാരുകയാണെന്ന് ഫോര്‍ട്ട് സി ഐ പറഞ്ഞു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇതാണ്. ഓട്ടോഡൈവര്‍മാർ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് ബിജുവിനെയും മറ്റൊരാളെയും ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചിരുന്നതായി ബോധ്യപ്പെട്ടതോടെ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം ഞായാറാഴ്ച രാവിലെ ബന്ധുക്കളോട് ഒപ്പം വിട്ടയച്ചു. വഴക്കുണ്ടാക്കിയ ഇരുവരും സിഐടിയു പ്രവര്‍ത്തകരാണെന്നും ഇരുവരെയും സംഘടനയില്‍ നിന്ന് സിഐടിയുവും പുറത്താക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.