പ്രതീക്ഷാ ഭവനിലെ അന്തേവാസി അക്രമാസക്തനായി; അഞ്ച് പേർക്ക് കുത്തേറ്റു

മലപ്പുറം തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവനില്‍ അന്തേവാസിയുടെ കുത്തേറ്റ് 5 പേര്‍ക്ക് പരുക്ക്. മാനസിക വെല്ലുവിളിയുള്ളയാളാണ് മറ്റ് അന്തേവാസികളെ ആക്രമിച്ചത്. അക്രമാസക്തനായ ഇയാളെ പൊലീസെത്തി പൂട്ടിയിട്ടു. വൈകുന്നേരം ആറരയോടെയാണ് തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവനില്‍ ആക്രമണമുണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസി അടുക്കളയില്‍ നിന്നും കത്തി തട്ടിയെടുത്ത് മറ്റ് അന്തേവാസികളെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. 5 പേര്‍ക്ക് കുത്തേറ്റു. ഇവരെ കുറ്റിപ്പുറം താലൂക്ക്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനും മുതുകിനും സാരമായി പരുക്കേറ്റ രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

മാനസിക വെല്ലുവിളി നേരിടുന്ന പുരുഷന്മാരെ പുനരധിവസിപ്പിക്കുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് പ്രതീക്ഷാഭവന്‍. ഇതിനുമുന്‍പും ഇവിടെ അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് രാത്രി ഉറങ്ങിക്കിടന്നിരുന്ന അന്തേവാസിയുടെ തലയില്‍ ആണിയടിച്ചിറക്കിയ സംഭവം വന്‍ വിവാദമായിരുന്നു. അക്രമാസക്തരായ അന്തേവാസികളെയും മറ്റുള്ളവരോടൊപ്പം തന്നെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്.