വട്ടവടയില്‍ നവജാത ശിശു മരിക്കാനിടയായത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച്ച നടന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. കുഞ്ഞിന്റെ മരണത്തിൽ പരാതി ഉയർന്നതോടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്താണ് പരിശോധന നടത്തിയത്.
ദുരൂഹ സാഹചര്യത്തില്‍ വട്ടവടയില്‍ മരിച്ച നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയോ മറ്റേതെങ്കിലും വിധത്തിലോ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. ഡെപ്യൂട്ടി പോലീസ് സര്‍ജ്ജന്‍ ഡോ.ജെയിംസ് കുട്ടി, ഫോറന്‍സിക് സര്‍ജ്ജന്‍ ഡോ.സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. കുഞ്ഞിന്റെ ശീരത്തില്‍ മറ്റ് പാടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, ആന്തരികാവയവങ്ങള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്ക് അയച്ചതായും, റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.
അതേ സമയം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം അടിമാലിയിലെ പൊതുശ്മശാനത്തില്‍ സംസ്്ക്കരിച്ചു. തമിഴ് ആചാര പ്രകാരം ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് അടക്കം ചെയ്ത മൃതദേഹം വീണ്ടും പുറത്തെടുത്ത ശേഷം അവിടെ തന്നെ സംസ്‌ക്കരിക്കുന്നത് ഗ്രാമത്തില്‍ കഷ്ടതകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിശ്വാസം. ഇക്കാരണം കൊണ്ടു തന്നെ മൃതദേഹം തിരികെ കൊണ്ടുവരരുതെന്ന ആവശ്യവുമായി ബന്ധുക്കളും ഊര് നിവാസികളും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം അടിമാലിയില്‍ സംസ്‌ക്കരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു വട്ടവട സ്വദേശികളായ തിരുമൂര്‍ത്തി വിശ്വലക്ഷ്മി ദമ്പതികളുടെ 27 ദിവസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മറിച്ചത്. മരണത്തില്‍ പിതാവ് സംശയമുയര്‍ത്തിയതോടെയായിരുന്നു മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചത്.