കുളത്തുപ്പുഴയില്‍ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച . കാൽ ലക്ഷം രൂപയിലേറെ മോഷണം പോയി . പോലീസ് സ്റ്റേഷനോട് ചേർന്നിരിക്കുന്ന ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കുളത്തുപ്പുഴ ആനക്കൂട് ശിവക്ഷേത്രത്തിലും ടൗണ്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലുമാണ് കവര്‍ച്ച നടന്നത്. ആനക്കൂട് ശിവക്ഷേത്രത്തില്‍ കാണിക്ക വഞ്ചികളും വഴിപാടു കൗണ്ടറും കുത്തി തുറന്ന്‍ കവര്‍ച്ച നടത്തിയാള്‍ കാല്‍ ലക്ഷം രൂപയോളം മോഷ്ട്ടിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ വെള്ളം ഒഴിക്കുകയും തുണികൊണ്ട് വിരല്‍ പാടുകള്‍ മായിക്കുകയും ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ ധരിക്കുന്ന നൈറ്റി അണിഞ്ഞുകൊണ്ട് രാത്രി പന്ത്രണ്ട് മണിയോടെയാണ് മോഷ്ട്ടാവ് ക്ഷേത്രത്തിനുള്ളില്‍ കയറുന്നത്. പിന്നീട് ഇയാള്‍ വഞ്ചികള്‍ പോളിക്കുന്നതും കൗണ്ടറില്‍ കയറുന്നതും തെളിവുകള്‍ നശിപ്പിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മോഷ്ട്ടാവ് ഊരി എറിഞ്ഞ നൈറ്റിയില്‍ നിന്ന് മണം പിടിച്ച് ഓടിയ പോലീസ് നായ പതിനാറേക്കാര്‍ ഭാഗത്ത് വരെ ഓടി.
മോഷണത്തിനായി ഉപയോഗിച്ച നൈറ്റി എടുത്തത് ഇവിടെ നിന്നാകാം എന്നാണു പോലീസ് കരുതുന്നത്. കുളത്തുപ്പുഴ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്തും കവര്‍ച്ച ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ പോലീസ് സ്റ്റേഷന് ഒരു മതിലുമാത്രം അകലമുള്ള ശിവക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച ഏവരെയും അമ്പരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഈ സമയത്താണ് മോഷണം നടന്നിരിക്കുന്നത്.