ഓണാഘോഷത്തിനിടെ ഉണ്ടായ വാക്ക് തർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റു മരിച്ചു. കൊല്ലം ഓച്ചിറ സ്വദേശി സുജിത്താണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
ഓച്ചിറ കുഴിവേലി മുക്കിന് സമീപം ഒരു സംഘം ഉത്രാട രാത്രിയില്‍ പടക്കം പൊട്ടിച്ചു. ഇതു പ്രദേശവാസികള്‍ ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. പ്രശ്ന പരിഹാരത്തിനായി ഒരു സംഘമാളുകളെത്തി സുജിത്തിനെ വീട്ടില്‍ നിന്നു കൂട്ടികൊണ്ടു പോയി. ഇരുവിഭാഗവുമായി സംസാരിക്കുന്നതിനിടെ സുജിത്തിന്റെ നെഞ്ചിന് കുത്തേറ്റു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്നവർക്ക് എതിരെ പൊലീസ് കേസ് എടുത്തു. പ്രതികളെന്ന് സംശിക്കുന്നവരെല്ലാം ഒളിവിലാണ്. കൊലപാതകുമായി ബന്ധപ്പെട്ട് മത സ്പർദ്ധ വളർത്തുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കിതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കരുനാഗപ്പള്ളി എ സി പി പറഞ്ഞു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പ്രദേശത്ത് വന്‍ പൊലീസ് സംഘത്തെ നിയോഗിച്ചു.