ചോരകൊണ്ട് സീമന്ദരേഖയിൽ കുറിയണിയിച്ച ശേഷം കാമുകിയെ ശ്വാസംമുട്ടിച്ചുകൊന്നു. ശേഷം കാമുകനും ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ കല്യാണിലാണ് ബൊളിവുഡ് സിനിമകളെ വെല്ലുന്ന കൊലപാതകവും ആത്മഹത്യയും അരങ്ങേറിയത്.
21 വയസുള്ള അരുൺഗുപ്ത എന്ന യുവാവാണ് കൈത്തണ്ടയിലെ ഞരമ്പുമുറിച്ച ശേഷം കാമുകിയെ രക്തതിലകം അണിയിച്ചത്. വാരണാസിയിൽ പോകുകയാണെന്ന് വീട്ടുകാരോട് കള്ളം പറഞ്ഞശേഷമാണ് കല്യാണിലുള്ള കാമുകിയായ പ്രതിഭയെ കാണാൻ എത്തിയത്. വിവാഹചടങ്ങുകളിലെ സുപ്രധാന ചടങ്ങുകളിൽ ഒന്നാണ് സിന്ദൂരം ചാർത്തൽ. ആ ചടങ്ങാണ് രക്തം കൊണ്ട് അരുൺ നടത്തിയത്. അതിനുശേഷം പ്രതിഭയ്ക്കൊപ്പം സെൽഫിയുമെടുത്തശേഷമാണ് കൊലപാതകം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുവരും ഒരു ഗസ്റ്റ്ഹൗസിൽ മുറിയെടുക്കുന്നത്. ഇടയ്ക്ക് വെള്ളം ചോദിക്കാൻ മുറി തുറന്നതല്ലാതെ ഇരുവരും പുറത്തിറങ്ങിയിട്ടില്ല. രാത്രി 9.30ന് അത്താഴം കഴിക്കാൻ ജീവനക്കാരൻ കതകിൽ തട്ടിയിട്ടും വാതിൽ തുറന്നില്ല. അതോടെയാണ് പൊലീസിനെ അറിയിക്കുന്നത്.
മുറി തുറന്നപ്പോൾ പ്രതിഭ മെത്തയിൽ മരിച്ചു കിടക്കുന്നതും അരുൺ കെട്ടിത്തൂങ്ങിയ നിലയിലുമാണ് കണ്ടത്. ഞരമ്പുമുറിക്കാനുപയോഗിച്ച ബ്ലെയ്ഡും കണ്ടെത്തി. ഇവർ ആത്മഹത്യ ചെയ്യാൻ എന്താണ് കാരണമെന്ന് കണ്ടെത്തിയിട്ടില്ല. ഫെയ്സ്ബുക്കിലൂടെ ഏതാനും വർഷം മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്.