അന്യപുരുഷന്‍മാരുമായി ബന്ധം ആരോപിച്ച് മോഡലിനെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂർ സ്വദേശിയായ ഖുശി പരിഹാർ (19) എന്ന മോഡലിനെയാണ് കാമുകൻ അഷ്റഫ് ഷെയ്ഖ് ശനിയാഴ്ച തല അടിച്ചു തകർത്ത് കൊലപ്പെടുത്തിയത്. പാന്ദുര്‍ന–നാഗ്പൂർ ദേശീയപാതയിൽ മുഖം വികൃതമാക്കപ്പെട്ട നിലയിലാണ് ഖുശിയുടെ മൃതദേഹം കണ്ടെത്തിയത്. ഖുശിയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റുവാണ് അവരെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്.
പ്രദേശിക ഫാഷൻ ഷോകളിൽ സ്ഥിരം സാന്നിധ്യമായതിനാൽ നിരവധി ചിത്രങ്ങൾ ഇവർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളിലെ ടാറ്റുവും മൃതദേഹത്തിലുള്ള ടാറ്റുവും തമ്മിൽ സാമ്യം തോന്നിയതോടെ കൂടുതൽ അന്വേഷിച്ചതോടെയാണ് മരിച്ചത് ഖുഷി തന്നെയെന്ന് ഉറപ്പിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ ഖുശിയുടെ കാമുകനായ അഷ്റഫാണ് കൃത്യത്തിന് പിന്നിലെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഖുശിയുടെ സ്വഭാവത്തിലും മറ്റു പുരുഷന്മാരുമായി ഖുശിക്ക് ബന്ധമുണ്ടെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജൂലൈ 12 ന് ഖുശിയുമായി കാറിൽ സഞ്ചരിച്ച അഷ്റഫ് കാറിലുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം പാന്ദുര്‍ന–നാഗ്പൂർ ദേശീയപാതയ്ക്കടുത്ത് സാവ്‌ലി ഫത്തയിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.
ഫെയ്‌സ്ബുക്കില്‍ കാമുകനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഖുശി പോസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കണ്ടെത്താന്‍ ഇതു പൊലീസിന് ഏറെ സഹായകരമായി. വെള്ളിയാഴ്ച രാത്രി 9 മണി വരെ മാത്രമേ ഖുശിക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അഷ്‌റഫ് ആദ്യം പൊലീസിനോടു പറഞ്ഞു. എന്നാല്‍ മൊബൈല്‍ സിഗ്നല്‍ പരിശോധിച്ചപ്പോള്‍ ഇതു കള്ളമാണെന്നു തെളിഞ്ഞു. രാത്രി വൈകിയും ഇയാള്‍ ഖുശിക്കൊപ്പമുണ്ടായിരുന്നു.