മറ്റൊരു യുവാവിനെ തിരക്കി എത്തി; ഇരുമ്പു പൈപ്പുമായി വ്യാപാരിയെ ആക്രമിച്ചു

തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയില്‍ നാലംഗ സംഘം വ്യാപാരിയെ ആക്രമിച്ചു. ഇരുമ്പു പൈപ്പുമായി അക്രമം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മൂന്നുപീടികയില്‍ കടകളടച്ച് വ്യാപാരികളുടെ ഹര്‍ത്താല്‍.

രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. മൂന്നുപൂടിക സെന്‍ററില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. മിമിക് ലോട്ടറി സ്ഥാപനത്തിന്‍റെ ഉടമ ലിജോയിയൊണ് ആക്രമിച്ചത്. മറ്റൊരു യുവാവിനെ തിരക്കിയാണ് അക്രമികള്‍ എത്തിയത്. ഈ യുവാവാകട്ടെ അക്രമികളെ കണ്ട ഉടനെ ലോട്ടറിക്കടയിലേക്ക് ഓടിക്കയറി. 

കടയിലേക്ക് അക്രമികള്‍ കയറുന്നത് തടഞ്ഞ ഉടമ ലിജോയിയെ ഇരുമ്പു പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു. പിന്നെ, ദേഹമാസകലം മര്‍ദ്ദിച്ചു. തോളെല്ല് പൊട്ടി. നാട്ടുകാര്‍ സംഘടിച്ചതോടെ അക്രമികള്‍ സ്ഥലംവിട്ടു. ഗുരുതരമായി പരുക്കേറ്റ ലിജോയി കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പെരിഞ്ഞനം സ്വദേശികളായ നാലു പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഈ നാലു പേരും ഒളിവിലാണ്. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. വ്യാപാരിയെ പട്ടാപകല്‍ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുകയാണ്. മൂന്നുപീടികയില്‍ കടകളടച്ച വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി. അക്രമത്തിന്‍റെ കാരണം ഇനിയും വ്യക്തമല്ല.